| Sunday, 30th May 2021, 1:08 pm

പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാനില്ലെന്ന് വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘ലക്ഷദ്വീപ് ഭരണകൂടം അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വികസനം ലക്ഷ്യം വെച്ച് എടുത്തിട്ടുള്ള നടപടികളെ കുറിച്ചും വളരെ വ്യക്തമാക്കി സൂചിപ്പിച്ചിട്ടുണ്ട്. മാലിദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളോടുള്ള താരതമ്യങ്ങള്‍ അതില്‍ നിന്നും സാമാന്യബുദ്ധിയുള്ള ആളുകള്‍ക്ക് വായിച്ചെടുക്കാന്‍ പറ്റും. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താല്‍പ്പര്യങ്ങളോടെയല്ലേ എന്നുള്ളത് കൂടി സംശയിക്കാവുന്നതാണ്,’ മുരളീധരന്‍ പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മുരളീധരന്‍ പറഞ്ഞു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാം. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം പരിഗണന നല്‍കുന്നത് ഭരണഘടന വിരുദ്ധം എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും നീതി നടപ്പാവണമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നാലെ പൃഥ്വിരാജിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതില്‍ പ്രതികരണം ചോദിച്ചപ്പോഴായിരുന്നു മുരളീധരന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്.

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടി.വിയില്‍ പൃഥ്വിയെയും കുടുംബത്തിനെയും അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.

തുടര്‍ന്ന് ജനം ടിവിക്കും സംഘപരിവാറിനുമെതിരെ വലിയ പ്രതിഷേധനം തന്നെയായിരുന്നു കേരളത്തിലുടനീളം രൂപപ്പെട്ടത്. പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിനിമാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തുവന്നു.

പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസുമടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞത്. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: V Muraleedharan about cyber attack against Prithviraj

We use cookies to give you the best possible experience. Learn more