ബി.ജെ.പി പുനസംഘടനയെ കുറിച്ച് അറിയില്ല; തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: വി. മുരളീധരന്‍
Kerala News
ബി.ജെ.പി പുനസംഘടനയെ കുറിച്ച് അറിയില്ല; തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th July 2023, 6:22 pm

കൊച്ചി: ബി.ജെ.പി പുനസംഘടനയെ കുറിച്ച് അറിയില്ലെന്നും അത്തരം കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍. പുനസംഘടനയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന അറിവേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി പുനസംഘടനയെ കുറിച്ച് എനിക്ക് വിവരമില്ല. എന്നെ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജോലി വിദേശകാര്യ വകുപ്പിന്റെ സഹമന്ത്രിയാണ്. ആ ചുമതലയാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ അപ്പുറത്തേക്കുള്ള ഒരു കാര്യവും എനിക്കറിയില്ല. ചാനലില്‍ കണ്ട വാര്‍ത്തയാണ് എനിക്കുമുള്ള അറിവ്. മന്ത്രിസഭാ പുനസംഘടന പ്രധാന മന്ത്രിയുടെ ചുമതലയാണ്. പാര്‍ട്ടിയിലെ ചുമതലകള്‍ ഏല്‍പ്പിക്കല്‍ അഖിലേന്ത്യ പ്രസിഡന്റ് ജെ.പി നദ്ദയുടെ ചുമതലയാണ്. എനിക്ക് ഇത്തരം കാര്യങ്ങളെ കുറിച്ച് യാതൊരു അറിവും ഇല്ല,’ മുരളീധരന്‍ പറഞ്ഞു.

നേരത്തെ, കേന്ദ്ര മന്ത്രിസഭയിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തി വി. മുരളീധരന് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നത് കേരളത്തില്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നാണ് വിവരം.

അതേസമയം, മണിപ്പൂരിലെ സംഘര്‍ഷത്തെ കുറിച്ചും മന്ത്രി സംസാരിച്ചു. മണിപ്പൂരില്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനെതിരെ അക്രമം നടക്കുന്നതായി കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നടത്തുന്ന പ്രചരണം വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസിന് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ തള്ളിപ്പറയേണ്ടത് കഴിഞ്ഞ കാലങ്ങളില്‍ അവരെടുത്ത സമീപനങ്ങളെയാണ്. ആ സമീപനങ്ങളാണ് മണിപ്പൂരില്‍ ഇത്തരത്തിലുള്ള വംശീയ അകല്‍ച്ച സൃഷ്ടിക്കാന്‍ കാരണമായിട്ടുള്ളത്. അവിടെ വംശീയമായ പ്രശ്‌നങ്ങളുണ്ട്. ഏതെങ്കിലുമൊരു മതവിഭാഗത്തിനെതിരെ അക്രമം നടക്കുന്നതായി കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നടത്തുന്ന പ്രചരണം കേരളത്തിലെ വോട്ട് ബാങ്കിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതിന് അപ്പുറത്ത് അതിന് യാതൊരു പ്രാധാന്യവുമില്ല,’ വി. മുരളീധരന്‍ പറഞ്ഞു.

Content Highlight: V Muraleedharan about bjp reshuffling