| Wednesday, 18th November 2020, 1:07 pm

ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയിലെന്ന് ഡോക്ടര്‍മാര്‍; അറസ്റ്റു ചെയ്ത് കൊണ്ടുപോയാല്‍ അണുബാധയുണ്ടാകുമെന്നും ലേക്‌ഷോര്‍ ആശുപത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയിലാണെന്ന് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍.

ഇബ്രാഹിം കുഞ്ഞിനെ പരിശോധിക്കുന്ന ഡോ.ഗംഗാധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിനെ തുടക്കത്തില്‍ തന്നെ ആശുപത്രി എതിര്‍ത്തിരുന്നു. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലാണെന്നും പുറത്ത് കൊണ്ടുപോയാല്‍ അദ്ദേഹത്തിന് അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടര്‍മാരും വിജിലന്‍സ് സംഘവും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ മള്‍ട്ടിപ്പിള്‍ മൈലോമ ബാധിതനാണ് ഇബ്രാഹിം കുഞ്ഞെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വൈറ്റ് ബ്ലഡ് സെല്‍സിന്റെ കൗണ്ട് വളരെയേറെ കുറവാണെന്നും ഈ അവസ്ഥയില്‍ നിലവില്‍ തുടരുന്ന ചികിത്സ കൊടുക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹത്തെ കൊണ്ടുപോകാമെന്നും ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തോട് പറഞ്ഞിരുന്നു.

കൗണ്ട് കുറയുമ്പോള്‍ രക്തം നല്‍കി മരുന്നുകളുടെ സഹായത്തോടെ കൗണ്ട് കൂട്ടുക എന്നതാണ് ചികിത്സ. പ്രായാധിക്യം കാരണം ട്രാന്‍സ്പ്ലാന്റേഷന്‍ അടക്കമുള്ള ചികിത്സയൊന്നും സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു.

ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള സാധ്യത പരിശോധിച്ചിരുന്നെങ്കിലും എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവില്‍ ചികിത്സ നല്‍കാനുള്ള അപര്യാപ്തത കണക്കിലെടുത്ത് വിജിലന്‍സ്തീരുമാനം മാറ്റുകയായിരുന്നു.

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഏഴ് മണിയോയിരുന്നു ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി ഇന്ന് അതിരാവിലെ തന്നെ വിജിലന്‍സ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന് വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘം വീട്ടില്‍ കയറി പരിശോധന നടത്തുകയും ചെയ്തു.

കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്‌സ് രണ്ടാം പ്രതിയാണ്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി.

തുടര്‍ന്ന് 2019 മേയ് 1-ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V.K. Ibrahim Kunhu Cancer Treatment

We use cookies to give you the best possible experience. Learn more