| Saturday, 30th March 2024, 4:17 pm

റിയാസ് മൗലവി വധക്കേസ്; പ്രതികളെ രക്ഷിക്കാന്‍ പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചെന്ന് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ മൗലവി കേസിലെ പ്രതികളെ രക്ഷപ്പെടുത്താമെന്ന് തീരുമാനിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പ്രസ്തുത കേസില്‍ ഡി.എന്‍.എ തെളിവ് പോലും കോടതി വിലകല്‍പ്പിച്ചില്ലെന്ന് സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടേത് അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിക്കുന്നതില്‍ പൊലീസ് വിജയം കണ്ടുവെന്നും ഇതുവരെ ഒറ്റ സാക്ഷി പോലും കൂറുമാറിയിട്ടില്ലെന്നും വാദി ഭാഗം അഭിഭാഷകന്‍ അഡ്വ. ഷുക്കൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കോടതി വെറുതെ വിട്ടത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.

2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. മദ്രസയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷക്കാലമായി ജയിലില്‍ തന്നെയായിരുന്നു.

Content Highlight: V.D. Satishan said that the prosecution and the police colluded to save the accused in the Riyaz Moulavi murder case

We use cookies to give you the best possible experience. Learn more