| Thursday, 26th December 2019, 5:50 pm

'പാക്കിസ്ഥാന്‍ അല്ലെങ്കില്‍ കബറിസ്ഥാന്‍, വേറൊരിടവും നിങ്ങള്‍ക്കില്ല'; 72 കാരനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനെമെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ ക്രൂരനടപടികളുടെ കൂടുതല്‍ സാക്ഷ്യങ്ങള്‍ പുറത്തുവരുന്നു.

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വൃദ്ധവ്യാപാരിയായ ഹാജി ഹമിദ് ഹസന്റെ വീട്ടില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മുപ്പതോളം പൊലീസാണ് എത്തിയത്. തോക്കിന്റെ പിന്‍ഭാഗം കൊണ്ടും ലാത്തികൊണ്ടും അടിച്ചെന്നും കൂടാതെ വീട്ടിലെ പല വസ്തുക്കളും തല്ലിത്തകര്‍ത്തെന്നും ഹസന്‍ പറയുന്നു.

‘ ഞാന്‍ അവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും അവര്‍ നിര്‍ത്തിയില്ല. അതിക്രൂരമായാണ് അവര്‍ പെരുമാറിയത്. മുസ്‌ലിങ്ങള്‍ക്ക് രണ്ടേ രണ്ട് സ്ഥലങ്ങളേ ഉള്ളു, പാകിസ്ഥാനും കബറിസ്ഥാനും. എന്നായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.’ ഹസന്‍ പറയുന്നു.

കടപ്പാട് ടെലഗ്രാഫ്

നാല്‍പത് മിനിറ്റോളും വീട്ടിലുണ്ടായിരുന്ന അവര്‍ എല്ലാം അടിച്ചുതകര്‍ത്തതിന് ശേഷം തങ്ങളെ തോക്കിന്‍മുനയില്‍ നിര്‍ത്തി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും പൊലീസ് എടുത്തുക്കൊണ്ടുപോയെന്നും ഹസന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ വരുന്ന ഫെബ്രുവരിയില്‍ പേരക്കുട്ടികളുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട്. അതിനുവെച്ച ആഭരണങ്ങളും അവര്‍ കൊണ്ടുപോയി.’ ഹസന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെ നേരെ പൊലിസുകാര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പലരും യൂണിഫോമില്‍ പോലും അല്ലായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ആര്‍ക്കും നെയിം ബാഡ്ജുകള്‍ ഇല്ലായിരുന്നെന്നും ഹസന്‍ പറഞ്ഞു.

തുടര്‍ന്ന് ഹസന്റെ മകന്‍ ഷഹീദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയിതിരിക്കുന്നത്. ‘ പൊലീസ് അവനെ തോക്ക് നിര്‍ബന്ധിച്ച് പിടിപ്പിക്കുകയും പിന്നീട് അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് അവനെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞത്’ ഹസന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലഗ്രാഫില്‍ വന്ന റിപ്പോര്‍ട്ടില്‍ പൊലീസ് അധികാരികളോട് ഈ വിഷയത്തെപ്പറ്റി ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നാണ് പ്രതികരണമുണ്ടായതെന്ന് പറയുന്നു. കലാപകാരികളുടെ വീട്ടില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികാരം ചെയ്യുകയാണ്. പ്രതിഷേധത്തിന്‍ പങ്കെടുത്ത മുസ് ലിമുകളെ പൊലീസ് തെരഞ്ഞുപ്പിടക്കുകയാണ്. ഞാന്‍ ജനിച്ച സമയത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. എന്റെ മാതാപിതാക്കള്‍ ജിന്നയുടെ പാകിസ്ഥാന്‍ നിരാകരിച്ച ഗാന്ധിയുടെ ഇന്ത്യ സ്വീകരിച്ചവരാണ്. പക്ഷെ ഈ സര്‍ക്കാര്‍ ഞങ്ങളെ പുറംന്തള്ളപ്പെട്ടവരാക്കിയിരിക്കുന്നു.’ ഹസന്‍ പറയുന്നു.

അഭിമുഖത്തിനിടയില്‍ പലപ്പോഴും ഹസന്‍ വിങ്ങിപ്പൊട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more