|

ഉത്തര്‍പ്രദേശില്‍ നഗരസഭ അധികൃതര്‍ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവം; ഹരജിക്കാര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 2021ല്‍ വീട് നഷ്ടപ്പെട്ട ഓരോ ഹരജിക്കാരനും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രയാഗ് രാജ് നഗരസഭയോട് കോടതി ആവശ്യപ്പെട്ടു.

2021ല്‍ വീടുകള്‍ പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഗുണ്ടാനേതാവും രാഷ്ട്രീയനേതാവുമായ ആതിഖ് അഹമ്മദ് എന്നയാളുടെ സ്ഥലമാണെന്ന് കാണിച്ചായിരുന്നു അന്ന് സ്ഥലത്തെ എല്ലാ വീടുകളും പ്രയാഗ് രാജ് നഗരസഭ അധികൃതര്‍ പൊളിച്ചുമാറ്റിയത്.

പൊളിക്കല്‍ നടപടികള്‍ മനുഷ്യത്ത രഹിതവും നിയമവിരുദ്ധമാണെന്നും അതിനാലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തെറ്റിദ്ധാരണയുടെ പുറത്ത് അധികാരികള്‍ പൗരന്മമാരുടെ കെട്ടിടങ്ങളും വീടുമടക്കം പൊളിച്ചുകളഞ്ഞ കേസ് മനസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും അധികാരികള്‍ക്ക് സംവേദനക്ഷമയില്ലായ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവവുമായി ബന്ധപ്പെട്ട് എല്ലാ അപ്പീലുകള്‍ നല്‍കിയവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. ഒരു അഭിഭാഷകന്‍, ഒരു പ്രൊഫസര്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2021ലാണ് പ്രയാഗ് രാജ് ലുക്കര്‍ഗഞ്ചിലെ കോമ്പൗണ്ടിലെ റെസിഡന്‍ഷ്യല്‍ പ്രദേശത്ത് പൊളിക്കല്‍ നടപടികളുമായി നഗരസഭ അധികൃതര്‍ എത്തിയത്.

ജസ്റ്റിസ് അഭയ് എസ്. ഓക്ക, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ ശക്തമായ വിയോജിപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സംഭവം ഞെട്ടിപ്പിക്കുന്നതും തെറ്റായതുമായ സൂചനയാണ് നല്‍കുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ 21 എന്നുപറയുന്ന ഒരു അവകാശമുണ്ടെന്നും വീടുകളോ സ്ഥാപനങ്ങളോ മറ്റോ പൊളിക്കുന്നതിന് മുമ്പ് പാലിക്കേണ്ട സമീപകാല വിധികളുണ്ടെന്നും ബെഞ്ച് ഓര്‍മ്മിപ്പിക്കുകയുണ്ടായി.

പൊളിച്ചുമാറ്റിയ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാനത്തോട് ഉത്തരവിടുമെന്നും സംസ്ഥാനത്തിന്റെ ചെലവില്‍ വീടുകള്‍ പുനര്‍നിര്‍മിച്ചുനല്‍കുക എന്നത് മാത്രമാണ് ഏക വഴിയെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതി നേരത്തെ പൊളിക്കലിനെതിരായ ഹര്‍ജി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ്, രണ്ട് വിധവകള്‍, മറ്റൊരു വ്യക്തി എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Uttar Pradesh: Supreme Court orders Rs 10 lakh compensation to petitioners in demolition of houses by municipal authorities

Latest Stories