| Wednesday, 27th May 2020, 10:17 am

ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; വിവാഹമോചനം ആവശ്യപ്പെട്ടതോടെ കൊലപാതകം ആസൂത്രണം ചെയ്തു; സൂരജിന്റെ കുറ്റസമ്മതമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്.  ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നും ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്നും സൂരജ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

സ്വത്തിനും സ്വര്‍ണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചു. പീഡനം തുടര്‍ന്നാല്‍ ഉത്രയെ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വിവാഹമോചനവും അവര്‍ ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പൊലീസിനോട് പറഞ്ഞു.

2018 മാര്‍ച്ച് 26 നാണ് വിവാഹം നടന്നത്. മൂന്നര മാസത്തിന് ശേഷം വഴക്ക് തുടങ്ങി. ഇക്കഴിഞ്ഞ ജനുവരിയില്‍ സൂരജും ഉത്രയും തമ്മില്‍ അടൂരിലെ വീട്ടില്‍ വെച്ച് വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവും സഹോദര പുത്രനും അടൂരിലെ വീട്ടിലെത്തി. ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണെന്നും വിവാഹമോചനം വേണമെന്നും അവര്‍ പറഞ്ഞു.

ഉത്രയെ കൊണ്ടുപോയാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നു. സ്ത്രീധന തുക മുഴുവന്‍ നല്‍കേണ്ടി വരുമെന്നതിനാല്‍ സൂരജ് വിവാഹമോചനത്തിന് തയ്യാറായില്ല.

96 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപ വിലവരുന്ന വാഹനവും തന്റെ പിതാവിന് വാങ്ങി നല്‍കിയ 3.25 ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോയും തിരികെ നല്‍കേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇതിന് ശേഷമാണ് ഉത്രയെ കൊലപ്പെടുത്താനുള്ള ശ്രമത്തിലേക്ക് തിരിഞ്ഞത്.

കൊലനടത്താന്‍ വേണ്ടി രണ്ട് തവണ വിഷപ്പാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാന്‍ 17000 രൂപ ചിലവിട്ടെന്നും സൂരജ് പൊലീസിന് മൊഴി നല്‍കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more