ഇറാനുമായി ഏറ്റുമുട്ടാനിലെന്ന് അമേരിക്ക; ഇസ്രഈലിനോട് നയം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്
World News
ഇറാനുമായി ഏറ്റുമുട്ടാനിലെന്ന് അമേരിക്ക; ഇസ്രഈലിനോട് നയം വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th April 2024, 11:36 am

വാഷിങ്ടണ്‍: ഇറാനുമായി ഏറ്റമുട്ടാനില്ലെന്ന് അമേരിക്ക നിലപാടെടുത്തതായി റപ്പോര്‍ട്ട്. ഇക്കാര്യം ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ഫോണ്‍ സംഭഷണത്തില്‍ വ്യക്തമാക്കിയതായി മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈലും ഇറാനും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നെതന്യാഹവും ബൈഡനും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ബൈഡന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രഈല്‍ ഇനിയും ഇറാനെ ആക്രമിച്ചാല്‍ പിന്തുണക്കാനാകില്ലെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. മാത്രവുമല്ല ഇറാന്റെ ബഹുഭൂരിഭാഗം ഡ്രോണുകളെയും തകര്‍ത്തിടാന്‍ സാധിച്ചു എന്ന ഇസ്രഈലിന്റെ അവകാശവാദം ഒരു വിജയമായി കണക്കിലെടുക്കണമെന്നുമാണ് ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞിട്ടുള്ളത് എന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനുമായി ഏറ്റമുട്ടാനില്ലെന്ന് യു.എസ്.പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി തങ്ങള്‍ ഏറ്റമുട്ടാനില്ലെന്നും എന്നാല്‍ അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രഈലിന്റെ പ്രതിരോധത്തെ പിന്തുണക്കാനും തങ്ങളുണ്ടാകുമെന്നുമാണ് ഓസ്റ്റിന്‍ ലോയ്ഡ് പറഞ്ഞത്.

അതേസമയം ഇസ്രഈലുമായി ഇനി സംഘര്‍ഷത്തിനില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രഈല്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പകരമായിട്ടാണ് ഇപ്പോഴുള്ള പ്രതിരോധമുണ്ടായിട്ടുള്ളത്. എന്നാല്‍ ഇനിയും ഇസ്രഈല്‍ ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സ്വയംരക്ഷക്കുള്ള അവകാശം ആവശ്യമുള്ളപ്പോള്‍ വിനിയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ അംബാസിഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീര്‍ സഈദ് ഇര്‍വാനി പ്രസ്താവനയില്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നിനാണ് സിറിയയിലെ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിലെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രഈല്‍ കൊലപ്പെടുത്തിയത്. ഇതിന്റെ തിരിച്ചടിയായി ഇന്നലെ ഇസ്രഈലിന്റെ ഒരു ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഡ്രോണ്‍ ആക്രമണങ്ങളമുണ്ടായി. ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യക്കാരുമുണ്ട്.

content highlights: US will not participate in offensive operations against Iran