വാഷിങ്ടൺ: വ്യക്തമായ പുരോഗതി ഉടൻ ഉണ്ടായില്ലെങ്കിൽ റഷ്യ-ഉക്രൈൻ സമാധാന കരാറിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് വ്യക്ത്യമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും.
കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമർശം. ‘പെട്ടന്ന് ഏതെങ്കിലുമൊരു ദിവസം വെടിനിർത്തൽ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് എത്രയും വേഗം നടക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’ ട്രംപ് പറഞ്ഞു.
സമാധാന കരാർ നടക്കാൻ പോകുന്നില്ലെങ്കിൽ യു.എസ് ചർച്ചകൾ ഉപേക്ഷിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രസ്താവനകൾ വന്നത്. ആഴ്ചകളോ മാസങ്ങളോ തുടർച്ചയായി ഈ ശ്രമം തങ്ങൾ തുടരില്ലെന്നും യുഎസിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ മറ്റ് പല വിഷയങ്ങളുമുണ്ടെന്നും റൂബിയോ പറഞ്ഞിരുന്നു.
ഏറ്റവും വേഗത്തിൽ, കൂടിപ്പോയാൽ ആഴ്ചകൾക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറിൽ ഒപ്പുവയ്ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – ഉക്രൈൻ സമാധാന ചർക്കകളിൽ നിന്ന് യു. എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്.
റഷ്യയും ഉക്രൈനും തമ്മിലുള്ള കരാറിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ തങ്ങൾക്ക് യുദ്ധം നിർത്താനാണ് ആഗ്രഹമെന്നും എന്നാൽ അവർ അതിന് പരിശ്രമിക്കുന്നില്ലെങ്കിൽ ഞങ്ങൾ അതിൽ നിന്നും ഇടവേളയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകൾ മരിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഞങ്ങൾ അത് നിർത്തലാക്കാൻ പോകുകയാണ്. എന്നാൽ എന്തെങ്കിലും കാരണത്താൽ, രണ്ട് പാർട്ടികളിൽ ഒന്ന് ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയാൽ, ഞങ്ങൾ അവരോട് പറയും നിങ്ങൾ വിഡ്ഢികളാണെന്ന്. പിന്നെ ഞങ്ങൾ അവർക്ക് വേണ്ടി പരിശ്രമിക്കില്ല,’ ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണൾഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉക്രൈൻ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റഷ്യയുമായി നടത്തിയ നീക്കുപോക്കുകളും വിജയം കണ്ടിരുന്നില്ല. പിന്നാലെയാണ് ട്രംപ് സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
Content Highlight: US will abandon Ukraine peace push if no progress soon, Trump and Rubio say