| Saturday, 6th February 2021, 3:03 pm

ഈ തീവ്രവാദികള്‍ എന്റെ ചിത്രം കത്തിക്കുന്നതു കണ്ടപ്പോള്‍ ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥയെന്ന് ആലോചിച്ചു പോയി: മീന ഹാരിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്. തന്റെ ചിത്രങ്ങള്‍ കത്തിക്കുന്നവരെ കണ്ടപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചുപോയെന്നാണ് മീന ഹാരിസ് പ്രതികരിച്ചത്.

‘തീവ്രവാദികളായ ഒരു ആള്‍ക്കൂട്ടം നിങ്ങളുടെ ചിത്രം കത്തിക്കുന്നത് കാണുന്നത് അസ്വസ്ഥതപ്പെടുത്തുന്ന കാര്യമാണ്. നമ്മള്‍ ഇന്ത്യയിലായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഞാന്‍ പറഞ്ഞുതരാം- 23 വയസ്സുകാരിയായ തൊഴിലവകാശ പ്രവര്‍ത്തകയായ നൊദീപ് കൗറിനെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചു. ലൈംഗികമായി ആക്രമിച്ചു. ജാമ്യം കൊടുക്കാതെ 20 ദിവസം തടവിലാക്കി,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

ധീരരായ ഇന്ത്യന്‍ പുരുഷന്മാര്‍ കര്‍ഷകസമരത്തെ പിന്തുണച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ കത്തിച്ചുവെന്ന് വരെ ചില തലക്കെട്ടുകള്‍ ഞാന്‍ കാണുകയുണ്ടായി. അത് നോര്‍മലായി കാണുകയാണ് പലരും. ഇതില്‍ ഒരു ധീരതയുമില്ലെന്ന് ഞാന്‍ ആദ്യമേ പറയട്ടെയട്ടെയും മീന ഹാരിസ് പറഞ്ഞു.

അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായിരിക്കുന്നുവെന്നും മീന ഹാരിസ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന അതിതീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ചുമുള്ള ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് ഹിന്ദു തീവ്രവാദത്തിനെതിരെ മീന ട്വീറ്റ് ചെയ്തത്. ‘അക്രമാസക്തമായ ക്രിസ്ത്യന്‍ തീവ്രവാദത്തെ കുറിച്ച് സംസാരിക്കേണ്ട സമയമായി’ എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

‘കഴിഞ്ഞ ആഴ്ചയില്‍ മാത്രം നടന്ന കാര്യങ്ങള്‍ എടുക്കുകയാണെങ്കില്‍ പോലും ‘അക്രമാസക്തമായ ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ സമയമായി’ എന്ന് ഈ തലക്കെട്ട് മാറ്റിവായിക്കാം. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു,’ മീന ഹാരിസിന്റെ ട്വീറ്റില്‍ പറയുന്നു.

കര്‍ഷക സമരത്തിന് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പിന്തുണയുമായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് മീന ഹാരിസും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റദ്ദ് ചെയ്തതുള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെയും അവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ അവര്‍ ട്വീറ്റ് ചെയ്തത്. ‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുന്‍പ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്.

ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തേയും ഇന്റര്‍നെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” എന്നായിരുന്നു വിഷയത്തില്‍ മീന ഹാരിസിന്റെ ആദ്യ പ്രതികരണം.

തുടര്‍ന്ന് റിഹാനക്കും ഗ്രെറ്റക്കും നേരയുണ്ടായതിന് സമാനമായ രീതിയില്‍ മീന ഹാരിസിനെതിരെയും വിദ്വേഷ പ്രചാരണങ്ങളുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്നായിരുന്നു ഈ ഗ്രൂപ്പുകളുടെ പ്രതികരണം.
തന്നെ ഭീഷണിപ്പെടുത്താനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നാണ് മീന ഹാരിസ് ഇവയോട് പ്രതികരിച്ചത്.

തന്റെ ഫോട്ടോ ഉയര്‍ത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടും മീന ഹാരിസ് വിമര്‍ശനവുമായി മുന്നോട്ട് വന്നിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നം മനുഷ്യാവകാശ പ്രവര്‍ത്തകരോട് താന്‍ സംസാരിച്ചു. ഇതാണ് പ്രതികരണമെന്നായിരുന്നു തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മീന ഹാരിസ് പ്രതികരിച്ചത്.

കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിന് മീന ഹാരിസിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തക റാണാ അയൂബ് ഉള്‍പ്പെടെയുളള നിരവധി പേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ ഏറെ ഇഷ്ടപ്പെടുന്നു എന്നാണ് റാണാ അയൂബ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി തിരിച്ചു ഒരുപാട് സ്നേഹമെന്ന മറുപടിയും മീന ഹാരിസ് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US Vice President Kamala Harris’s niece Meen Harris against Sangh Parivar again in Farmers Protest

We use cookies to give you the best possible experience. Learn more