| Thursday, 15th February 2024, 12:40 pm

കതൈബ് ഹിസ്ബുള്ള മേധാവിയെ വധിക്കാന്‍ യു.എസ് ഉപയോഗിച്ചത് ഹെല്‍ ഫയര്‍ മിസൈലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ബഗ്ദാദിലെ കതൈബ് ഹിസ്ബുള്ള മേധാവിയെ വധിക്കാന്‍ യു.എസ് സൈന്യം ഉപയോഗിച്ചത് ഫ്‌ലൈയിങ് ജിന്‍സു എന്നറിയപ്പെടുന്ന ആറ് ബ്ലേഡുകള്‍ ഘടിപ്പിച്ച ഹെല്‍ ഫയര്‍ മിസൈലുകള്‍ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ചയാണ് കതൈബ് ഹിസ്ബുള്ളയുടെ സിറിയന്‍ ഓപറേഷന്‍സ് കമാന്‍ഡര്‍ അബൂബക്കര്‍ അല്‍-സാദിയെ യു.എസ് സൈന്യം വധിച്ചത്.

വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അബൂബക്കര്‍ അല്‍-സാദിയെ വധിക്കാന്‍ സ്ഫോടക വസ്തുക്കള്‍ക്ക് പകരം ബ്ലേഡുകള്‍ ഘടിപ്പിച്ച ഹെല്‍ ഫയര്‍ മിസൈലുകള്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ കതൈബ് ഹിസ്ബുള്ളയുടെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് യു.എസ് അറിയിച്ചത്. എന്നാല്‍ അറബ് മാധ്യമ റിപ്പോര്‍ട്ടുകളും ഇറാന്റെ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ കണക്കുകളും പ്രകാരം ആക്രമത്തില്‍ കതൈബ് ഹിസ്ബുള്ളയുടെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അര്‍ക്കന്‍ അല്‍ അലവിയും കൊല്ലപ്പെട്ടതായി പറയുന്നു.

ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ കതൈബ് ഹിസ്ബുള്ളയാണെന്ന് യു.എസ് അന്ന് ആരോപിച്ചിരുന്നു.

യു.എസ് ആക്രമണം നടന്ന കിഴക്കന്‍ ബാഗ്ദാഗില്‍ നിന്ന് ഒരു എസ്.യു.വി കാറിന് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സ്ഫോടനത്തനിന് ശേഷം കാറിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല. ഇത് ഫ്‌ലൈയിങ് ജിന്‍സു ഉപയോഗിച്ചതിനാലാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ആയുധങ്ങളെ കുറിച്ച് യു.എസ് പൊതുവെ പരസ്യ പ്രതികരണം നടത്താറില്ല.

സ്ഫോടന സ്വഭാവമുള്ള മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങല്‍ക്ക് ശേഷം സാധാരണയായി കേടുപാടുകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ പൊള്ളലേറ്റ പാടുകളുള്‍പ്പടെ സ്ഫോടനം നടന്നതിന്റെ യൊതൊരു തെളിവും ഫ്‌ലൈയിങ് ജിന്‍സുവിന്റെ ആക്രമണങ്ങള്‍ക്ക് ശേഷം കാണാന്‍ സാധിക്കില്ല. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് ബാഗ്ദാദിലെ് സ്ഫോടനത്തിന് ശേഷം യു.എസ് പ്രതികരിച്ചത്.

2022ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നടന്ന ആക്രമണത്തില്‍ അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍സവാഹിരിയെ കൊല്ലാന്‍ യു.എസ് ഇതേ മിസൈല്‍ ഉപയോഗിച്ചിരുന്നതായി സൈനിക വിദഗ്ധര്‍ അന്ന് പറഞ്ഞിരുന്നു.

2019ല്‍ യെമനിലെ അല്‍ഖ്വയ്ദ നേതാവ് ജമാല്‍ അല്‍ബദാവിയെ കൊലപ്പെടുത്താനും യു.എസ് സൈന്യം ജിന്‍സു ഉപയോഗിച്ചിരുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. ലിബിയ, സിറിയ, ഇറാഖ്, സൊമാലിയ എന്നീ രാജ്യങ്ങളില്‍ യു.എസ് ഫ്‌ലൈയിങ് ജിന്‍സുവിനെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

content highlights: US used Hellfire missiles to kill Kataib Hezbollah chief

We use cookies to give you the best possible experience. Learn more