|

റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ നിർണായക ധാതു കരാറിൽ യു.എസും ഉക്രൈനും ധാരണയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: റഷ്യൻ അധിനിവേശ ഉക്രൈനിൽ നിന്നുൾപ്പെടെയുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന കരാർ അംഗീകരിച്ച് ഉക്രൈൻ. കീവുമായി നിർണായക ധാതു കരാർ സംബന്ധിച്ച് വാഷിങ്‌ടൺ ചർച്ച നടത്തിയതായും കരാറിൽ ഒപ്പുവെക്കാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഈ ആഴ്ച അവസാനം അമേരിക്ക സന്ദർശിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ വാഷിങ്ടൺ മോസ്കോയുമായി പക്ഷം ചേർന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് പുതിയ കരാർ പ്രാബല്യത്തിൽ വരുന്നത്. ഈ കരാർ, വാഷിങ്ടണുമായുള്ള തങ്ങളുടെ ദുർബലമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് കീവ് പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ ലഭിച്ച കോടിക്കണക്കിന് ഡോളറിന്റെ യുദ്ധകാല സഹായത്തിന് പകരമായി ഉക്രൈനിലെ അപൂർവ ധാതുക്കൾ അമേരിക്കക്ക് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

നിബന്ധനകൾ അംഗീകരിച്ചതിന് ശേഷം ട്രംപിനെ കാണാൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച വാഷിങ്ടൺ സന്ദർശിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കരാറിനെക്കുറിച്ച് തങ്ങൾ ചർച്ചകൾ നടത്തിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

‘ധാതു നിക്ഷേപ കരാറിനെക്കുറിച്ച് ഞങ്ങൾ ഏറെക്കുറെ ചർച്ചകൾ നടത്തി കഴിഞ്ഞു,’ ട്രംപ് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാൻ ഒരു ഒത്തുതീർപ്പിലെത്തിയാൽ ഉക്രൈനിൽ സമാധാന സേനയുടെ സഹായം ആവശ്യമാണെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എങ്കിലും കരാറിന്റെ വിശദാംശങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.

ലിഥിയം, ടൈറ്റാനിയം എന്നിവയുൾപ്പെടെയുള്ള നിർണായക ധാതുക്കളുടെ യൂറോപ്പിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഉക്രെയ്ൻ സ്ഥിതി ചെയ്യുന്നത്, അവയിൽ ഭൂരിഭാഗവും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജിയുടെ അഭിപ്രായത്തിൽ, ഉക്രൈനിൽ ടി.വികളിലും ലൈറ്റിംങ്ങിലും ഉപയോഗിക്കുന്ന ലാന്തനം, സീരിയം തുടങ്ങിയ അപൂർവ ഭൗമ മൂലകങ്ങൾ ഉണ്ട്. കാറ്റാടി ടർബൈനുകളിലും ഇലക്ട്രിക് വാഹന ബാറ്ററികളിലും ഉപയോഗിക്കുന്ന നിയോഡൈമിയം, ആണവോർജ്ജം മുതൽ ലേസർ വരെ ഉപയോഗിക്കുന്ന എർബിയം, യിട്രിയം എന്നിവയുമുണ്ട്.

യൂറോപ്യൻ യൂണിയൻ ധനസഹായത്തോടെ നടത്തിയ ഗവേഷണം ഉക്രൈനിൽ സ്കാൻഡിയം ശേഖരം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഫോർബ്സ് ഉക്രൈൻ നൽകിയ കണക്കുകൾ പ്രകാരം, 12 ട്രില്യൺ പൗണ്ടിലധികം വിലമതിക്കുന്ന ഈ വിഭവങ്ങൾ വികസിപ്പിക്കാൻ സെലെൻസ്‌കി വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: US, Ukraine agree on critical minerals deal amid talks to end Russia war