Advertisement
World News
18ാം നൂറ്റാണ്ടിലെ യുദ്ധകാല നിയമം അനുസരിച്ച് നാടുകടത്താന്‍ പാടില്ല; ട്രംപിന്റെ ഉത്തരവ് തടഞ്ഞ് യു.എസ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 11:45 am
Saturday, 19th April 2025, 5:15 pm

വാഷിങ്ടണ്‍: 1798ലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വിദേശികളെ നാടുകടത്തുന്നത് തടഞ്ഞ് യു.എസ് സുപ്രീം കോടതി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം യുദ്ധകാല നിയമം ഉപയോഗിച്ച് നിരവധിയാളുകളെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയിരുന്നു. ഇത്തരത്തില്‍ രണ്ട് വെനസ്വേലന്‍ പുരുഷന്മാരെ നാടുകടത്തുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിരിന്നു.

ഇത് പരിഗണിച്ചാണ് നാടുകടത്തല്‍ താത്‌ലികമായി നിര്‍ത്തിവെക്കാന്‍ പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

‘ഈ കോടതി ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ, തടവുകാരിലെ ഒരംഗത്തെയും അമേരിക്കയില്‍ നിന്ന് നീക്കം ചെയ്യരുതെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു,’ ഉത്തരവില്‍ പറയുന്നു. ഈ തീരുമാനത്തെ സുപ്രീം കോടതിയിലെ ഒമ്പത് ജസ്റ്റിസുമാരില്‍ രണ്ട് പേര്‍ എതിര്‍ത്തപ്പോള്‍ ഏഴ് പേര്‍ അനുകൂലിച്ചു.

എന്നാല്‍ സുപ്രീം കോടതി ഉത്തരവിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. 1798ലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വെനസ്വേലന്‍ കുടിയേറ്റക്കാരെ നാടുകടത്തരുതെന്ന് ഇതിന് മുമ്പ് ഫെഡറല്‍ കോടതി ജഡ്ജ് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് ട്രംപ് ഭരണകൂടം ഉത്തരവിന് പുല്ലുവില കല്‍പ്പിക്കാതെ ഗുണ്ടാസംഘങ്ങളെന്ന് ആരോപിച്ച് 200ലധികം വെനസ്വേലക്കാരെ എല്‍ സാല്‍വഡോറിലെ സൂപ്പര്‍മാക്സ് ജയിലിലേക്ക് യു.എസ് നാടുകടത്തി.

വെനസ്വേലന്‍ സംഘമായ ട്രെന്‍ ഡെ അരഗ്വയിലെ 238 അംഗങ്ങളും ഇന്റര്‍നാഷണല്‍ എം.എസ്-13 സംഘത്തിലെ 23 അംഗങ്ങളേയുമാണ് നാടുകടത്തിയത്.

അടുത്തിടെ കുറ്റവാളിയാണെന്ന് തെറ്റിദ്ധരിച്ച് കില്‍മാര്‍ അബ്രെഗോ ഗാര്‍സിയ എന്ന യുവാവിനേയും യു.എസ് എല്‍ സാല്‍വദോറിലേക്ക് നാടുകടത്തിയിരുന്നു. ഈ യുവാവിന്റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എല്‍ സാല്‍വദോര്‍ പൗരനായ യുവാവിനെ തിരിച്ച് അയക്കാന്‍ ആവില്ലെന്ന നിലപാടിലാണ് എല്‍ സാല്‍വദോര്‍ ഭരണകൂടം തീരുമാനിച്ചത്‌.

Content Highlight: US Supreme Court blocks Trump’s order, says 18th-century wartime law prohibits deportation of foreigners