Advertisement
World News
'അശ്ലീല ഉള്ളടക്കം'; യു.എസിലെ സ്‌കൂളില്‍ ബൈബിള്‍ നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 03, 02:49 pm
Saturday, 3rd June 2023, 8:19 pm

വാഷിങ്ടണ്‍: യു.എസിലെ യുട്ടാ ജില്ലയിലെ സ്‌കൂളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കി. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിന്നുമാണ് ബൈബിള്‍ ഒഴിവാക്കിയത്. അശ്ലീലവും അക്രമപരവുമായ ഉള്ളക്കം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ഒഴിവാക്കിയത്.

കിങ് ജെയിംസ് ബൈബിള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്ന് കാട്ടി രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. യുട്ടാ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ 2022ല്‍ അശ്ലീല ഉള്ളടക്കള്‍ അടങ്ങിയ പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ നിന്നും നിരോധിച്ച് കൊണ്ട് നിയമം പാസാക്കിയിരുന്നു.

ലൈംഗിക അവബോധവും വ്യക്തിത്വപരവുമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ പുസ്തകങ്ങളാണ് ഇതുവരെ നിരോധിച്ചിട്ടുള്ളത്. എല്‍.ജി.ബി.ടി അവകാശങ്ങള്‍, വംശീയ സ്വത്വം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് നിരോധിക്കാനുള്ള യു.എസിലെ യഥാസ്ഥിതികരുടെ ശ്രമത്തിനിടെയാണ് ബൈബിള്‍ നിരോധിച്ചിരിക്കുന്നത്.

ടെക്‌സാസ്, ഫ്‌ളോറിഡ, മിസൈരി, സൈത്ത് കരോലിന തുടങ്ങിയ സ്ഥലങ്ങളിലും കുറ്റകരമെന്ന് കരുതുന്ന ചില പുസ്തകങ്ങള്‍ക്ക് നിരോധനമുണ്ട്.

ഡിസംബര്‍ 2022ലെ സാള്‍ട്ട് ലൈക്ക് സിറ്റിയിലെ ഡേവിസ് സ്‌കൂള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് യുട്ടായിലെ സ്‌കൂളിന്റെ തീരുമാനം. ബൈബിളിന്റെ ഏഴോ എട്ടോ പതിപ്പുകള്‍ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഏത് ഖണ്ഡികയിലാണ് അശ്ലീല ഉള്ളടക്കം അടങ്ങിയതെന്നതിന് കുറിച്ചുള്ള വിശദീകരണമൊന്നും കമ്മിറ്റി നല്‍കിയിട്ടില്ല.

അതേസമയം, ബൈബിളിന്റെ ഉള്ളടക്കം 2022ലെ നിയമം ലംഘിക്കുന്നില്ലെന്നും എന്നാല്‍ അശ്ലീലമോ അക്രമപരമായ ഉള്ളടക്കങ്ങളോ ചെറുപ്പക്കാര്‍ക്ക് അനുയോജ്യമല്ലെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു. ഹൈസ്‌കൂളില്‍ പുസ്തകം ഉണ്ടാകുമെന്നും അറിയിച്ചു.

Content Highlight: US school banned Bible