| Friday, 5th January 2024, 11:13 am

ഇസ്രഈല്‍ ഫലസ്തീനെതിരെ വംശഹത്യ നടത്തുന്നില്ല: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈലിനെതിരെ നാറ്റോ സഖ്യകക്ഷികളും മറ്റു രാജ്യങ്ങളും ഉന്നയിച്ച വംശഹത്യ ആരോപണം തള്ളി ജോ ബൈഡന്‍. ഗസയില്‍ ഇത്തരം ആക്രമണങ്ങള്‍ ഇസ്രഈല്‍ നടത്തുന്നില്ല എന്നാണ് ജോ ബൈഡന്റെ വാദം.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ വംശഹത്യ കേസ് കൊടുത്തിരുന്നു. ഈ കേസിന് നാറ്റോ അംഗങ്ങളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ യു.എസ് വക്താവ് മാത്യൂ മില്ലര്‍ ദക്ഷിണ ആഫ്രിക്കയുടെ വാദം തള്ളി. ഇസ്രഈല്‍ സൈന്യത്തിനെതിരെ വംശഹത്യക്ക് തെളിവില്ലെന്ന് മാത്യൂ മില്ലര്‍ പറഞ്ഞു.

‘വംശഹത്യ ഒരു ഹീനമായ പ്രവൃത്തിയാണ്. ഏതൊരു പൗരനും ചെയ്യാന്‍ കഴിയുന്ന ഹീനമായ കൃത്യം. അതുകൊണ്ടുതന്നെ കൃത്യമായ തെളിവില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുത്. ഇസ്രഈല്‍ ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തിട്ടില്ല. ദക്ഷിണ ആഫ്രിക്കയുടെ വാദം അനാവശ്യമാണ്,’ മാത്യൂ മില്ലര്‍ പറഞ്ഞു. ദക്ഷിണ ആഫ്രിക്കയുടെ വാദം അടിസ്ഥാനരഹിതമെന്ന് വെറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയും ആരോപിച്ചു.

എന്നാല്‍ ഇസ്രഈല്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്നത് ജൂത ജനതയ്ക്കെതിരെ ജര്‍മ്മനി നടത്തിയ അതേ നീക്കമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഡോള്‍ഫ് ഹിറ്റ്ലറെപ്പോലെ തന്നെയാണ് വംശഹത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈലിന്റെ സൈനികതന്ത്രങ്ങളെ പിന്തുണച്ച രാജ്യങ്ങളുടെ നിലപാടിനെയും അദ്ദേഹം തള്ളിക്കളഞ്ഞു.

ഇസ്രഈലിന് പിന്തുണ നല്‍ക്കുന്നതിലൂടെ പശ്ചാത്യരാജ്യങ്ങള്‍ എല്ലാ തത്വങ്ങളും നിയമങ്ങളും ലംഘിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹക്കന്‍ ഫിദാന്‍ പറഞ്ഞു.

അതേസമയം ഗസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കണണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഇസ്രഈലി നേതാക്കള്‍ നടത്തിയ വിദ്വേഷകരമായ പ്രസ്താവനകളെ യു.എസ് തള്ളിയിരുന്നു. ഫലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള ഇസ്രഈലിന്റെ ആഹ്വാനം യു.എസ് നയത്തിനു വിരുദ്ധമാണെന്നും മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 22,000 ഫലസതീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 500,000-ലധികം ഗസക്കാര്‍ പട്ടിണിയിലായെന്നും 85% ഫലസതീനികള്‍ പലായനം ചെയ്യതുവെന്നും യു.എന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Content Highlight: US says No signs of genocide in Gaza

We use cookies to give you the best possible experience. Learn more