| Thursday, 3rd December 2020, 9:49 am

ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്ത് യു.എസ്; വംശീയ വിവേചനമെന്ന് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്ത് യു.എസ്. ആയിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ വിസയാണ് യു.എസ് റദ്ദാക്കിയത്.

മെയ് മാസത്തില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ ജീവിക്കുന്ന ചൈനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആയിരത്തോളം വിദ്യാര്‍ത്ഥികളുടെ വിസ യു.എസ് റദ്ദ് ചെയ്തത്.

അമേരിക്കയുടെ നടപടി വംശീയ വിവേചനമാണെന്ന് ചൈന വിഷയത്തില്‍ പ്രതികരിച്ചു.
”അമേരിക്കയുടെ നിലവിലെ നടപടി രാഷ്ട്രീയ വിവേചനവും വംശീയ വിവേചനവുമാണ്.

ഈ വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശം ഇല്ലാതാക്കുകയാണ് യു.എസ് ചെയ്തിരിക്കുന്നത്.” ചൈനീസ് വക്താവ് സാഹോ ലിജാന്‍ പറഞ്ഞു. 2018-2019 വര്‍ഷത്തില്‍ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളിലായി 370,000 വിദ്യാര്‍ത്ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.

ചൈനയിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അമേരിക്കന്‍ സാങ്കേതിക വിദ്യകളും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടികളും അപഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നു. ട്രംപിന്റെ ഈ വാദം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

യു.എസ് ചൈന ബന്ധം വഷളായതിനെ തുടര്‍ന്ന് കടുത്ത് ആശങ്കയിലായിരുന്ന അമേരിക്കയിലെ ചൈനീസ് വിദ്യാര്‍ത്ഥികളെ വീണ്ടും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതാണ് വിസ റദ്ദാക്കിയ യു.എസ് നടപടി. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ തങ്ങളുടെ ജീവിതം ബലിയാടാകുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: US revokes visas for 1,000 Chinese students deemed security risk

We use cookies to give you the best possible experience. Learn more