| Thursday, 11th July 2024, 3:01 pm

ഇറാൻ ഗവണ്മെന്റ് ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ മുതലെടുക്കുന്നു; യു.എസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ ഇറാൻ സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാൻ സർക്കാർ അമേരിക്കയിലുടനീളം ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ ഉയർത്തുകയാണെന്ന് യു.എസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ (ഡി.എൻ.ഐ) അവ്‌രിൽ ഹെയ്ൻസ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

ഇറാനിയൻ ഗവണ്മെന്റ് ഗസയിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളെ അവസരവാദപരമായി മുതലെടുക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇറാൻ സർക്കാരുമായി ബന്ധമുള്ള ആളുകൾ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രതിഷേധക്കാർക്ക് സാമ്പത്തിക സഹായം നൽകാനും ശ്രമിക്കുന്നത് തങ്ങൾ നീരിക്ഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രഈലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് നിരവധി ആളുകളാണ് അമേരിക്കയിൽ സമരങ്ങൾ സംഘടിപ്പിക്കുന്നത്. കാമ്പസുകളിലും യൂണിവേഴ്സിറ്റികളിലുമായി നിരവധി വിദ്യാർത്ഥികളാണ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്.

2023 ഒക്ടോബർ 7 നും 2024 മെയ് 3 നും ഇടയിൽ യു.എസിൽ നടന്ന 1,360-ലധികം വിദ്യാർത്ഥി പ്രകടനങ്ങളിൽ 94 ശതമാനത്തിലധികം ഫലസ്തീനെ പിന്തുണച്ചതായി സായുധ സംഘട്ടന ലൊക്കേഷനും ഇവൻ്റ് ഡാറ്റയും കാണിക്കുന്നു.

കൊളംബിയൻ സർവകലാശാലയിൽ വ്യാപകമായ രീതിയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

ഗസക്കെതിരായ ഇസ്രഈൽ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്ന കമ്പനികളിൽ സ്‌കൂൾ നിക്ഷേപം നടത്തിയതിൽ പ്രതിഷേധിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റി കെട്ടിടം കൈവശപ്പെടുത്തിയതിന് പൊലീസ് നിരവധി വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധങ്ങളെ തുടർന്ന് കേസ് പിൻവലിച്ചിരുന്നു. നിരവധി പലസ്തീൻ അനുകൂല ക്യാമ്പുകളാണ് അമേരിക്കയിൽ ഉടനീളം സംഘടിപ്പിക്കപ്പെട്ടത്.

Content Highlight: US: Pro-Palestine protestors ‘influenced’ by Iran, intelligence chief claims

We use cookies to give you the best possible experience. Learn more