| Wednesday, 8th May 2024, 4:19 pm

റഫ ആക്രമിക്കാനുള്ള നീക്കത്തില്‍ ആശങ്ക; ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി യു.എസ് താത്കാലികമായി നിര്‍ത്തിവെച്ചെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: റഫയെ ആക്രമിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതി താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക. യു.എസിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി ഭൂരിഭാഗം ഫലസ്തീനികളും റഫാ അതിര്‍ത്തിയില്‍ അഭയം തേടിയ സാഹചര്യത്തിലാണ് ബൈഡന്റെ പുതിയ നീക്കം. റഫയെ ആക്രമിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ആയുധവിതരണം താത്കാലികമായി നിര്‍ത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇസ്രഈലിലേക്കുള്ള ആയുധ കൈമാറ്റങ്ങളെക്കുറിച്ച് യു.എസ് സമഗ്രമായ അവലോകനം ആരംഭിച്ചതായി വൈറ്റ് ഹൗസ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തിന് പിന്നാലെ ആയുധ കയറ്റുമതി കഴിഞ്ഞ ആഴ്ച മുതല്‍ താത്കാലികമായി നിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൈറോയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രഈല്‍ അത് തള്ളിക്കളഞ്ഞു. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രഈല്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്തതാണ് കരാര്‍ തള്ളിക്കളയാന്‍ കാരണമെന്ന് ഇസ്രഈല്‍ വിശദീകരിച്ചു. പിന്നീട് റഫ പിടിച്ചെടുത്ത ഇസ്രഈല്‍ സൈന്യം ഗസയില്‍ വീണ്ടും കര ആക്രമണം തുടങ്ങുകയും ചെയ്തു.

Content Highlight: US pauses weapons delivery to Israel over Rafah offensive concerns: Reports

We use cookies to give you the best possible experience. Learn more