|

ആണവകരാറില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമേരിക്ക; മറുപടിയില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: 2015ലെ ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.

ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജെ.സി.പി.ഒ.എ കരാറിലേക്ക് തിരിച്ചെത്താനുള്ള ജോ ബൈഡന്റെ തീരുമാനത്തെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സംസാരിച്ചത്. ആണവ കരാര്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ഇറാന്‍ തയ്യാറാണെങ്കില്‍ കരാറിലേക്ക് മടങ്ങിയെത്താന്‍ അമേരിക്കയും തയ്യാറാണെന്നാണ് ബ്ലിങ്കണ്‍ അറിയിച്ചത്. കരാറില്‍ ഉള്‍പ്പെട്ട മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചക്ക് തയ്യാറാണെന്നും ബ്ലിങ്കണ്‍ അറിയിച്ചു.

ഇറാനുമായുള്ള അനൗദ്യോഗിക ചര്‍ച്ചക്ക് ആതിഥ്യം വഹിക്കാന്‍ സന്നദ്ധമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ അറിയിച്ചിരുന്നു. ഈ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.

അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. ഇത്തരം നടപടികളെല്ലാം നല്ലതാണെന്നും എന്നാല്‍ ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുകയാണ് യു.എസ് ആദ്യം ചെയ്യേണ്ടതെന്നുമാണ് ഇറാന്‍ വിദേശകാര്യ സെക്രട്ടറി സഈദ് ഖതീബ്‌സാദേഹ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2015ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്.

ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.

യു.എസ് ആണവകരാറില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്റെ ആണവശാസ്ത്രജ്ഞനായ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഉപരോധം അവസാനിപ്പിക്കാത്ത പക്ഷം യുറേനിയം സമ്പുഷ്ടീകരണം ഇനിയും കൂട്ടുമെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്.

ട്രംപ് അധികാരത്തില്‍ നിന്നും പുറത്തുപോയതിന് പിന്നാലെ ഉപരോധം പിന്‍വലിക്കണമെന്നും ആണവ കരാറിലേക്ക് മടങ്ങിയെത്തണമെന്നും അമേരിക്കയോട് ഇറാന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: US offers to restart talks with Iran to revive nuclear deal

Video Stories