Advertisement
World News
അമേരിക്കയുടെ വിദേശനയമാണ് ഇസ്രഈല്‍-ഫലസ്തീന്‍ വിഷയം സങ്കീര്‍ണമാക്കുന്നത്; ഓസ്‌കര്‍ വേദിയില്‍ ഇസ്രഈലി സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 12:57 pm
Monday, 3rd March 2025, 6:27 pm

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ വേദിയില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ വിദേശനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രഈലി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ യുവാല്‍ എബ്രഹാം. ഈ രാജ്യത്തിന്റെ വിദേശനയമാണ് ഇസ്രഈലിനും ഫലസ്തീനിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അല്ലാത്തപക്ഷം ഇരുരാജ്യങ്ങളും സുരക്ഷിതമായും സ്വതന്ത്രമായും ഇരുന്നേനെ എന്നായിരുന്നു യുവലിന്റെ പരാമര്‍ശം. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാരം കൈപ്പറ്റിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രഈല്‍ അധിനിവേശത്തിന്റെ കഥ പറയുന്ന നോ അദര്‍ ലാന്‍ഡ് എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാണ് യുവാല്‍ എബ്രഹാം. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ഫലസ്തീന്‍ വംശജന്‍ ബേസല്‍ അദ്രയെ സാക്ഷി നിര്‍ത്തിയായിരുന്നു യുവാലിന്റെ പ്രതികരണം.

ഫലസ്തീന്‍കാരനായ ബേസലും താനും സഹോദരന്‍മാരെപ്പോലെയാണെന്നും എന്നാല്‍ തങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും ഭരണകൂടത്തിന്റെയും കാര്യത്തില്‍ തുല്യരല്ലെന്നും യുവാല്‍ പറഞ്ഞു. ഒരു ഫലസ്തീനിയായ അവന്റെ ജീവിതം ദുരിതപൂര്‍ണമാണെന്നും എന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം ഉണ്ടായിട്ടും അമേരിക്കന്‍ ഭരണകൂടം അത് തടസപ്പെടുത്തുകയാണെന്നും യുവാല്‍ കുറ്റപ്പെടുത്തി. യുവാലിന്റെ ഈ പരാമര്‍ശങ്ങള്‍ ഇരുകൈയും നീട്ടിയാണ് സദസ് സ്വീകരിച്ചത്. അമേരിക്കയെക്കുറിച്ചുള്ള പരാമര്‍ശത്തിന് വലിയ കൈയടി ലഭിക്കുകയും ചെയ്തു.

‘ബേസലിനെ നോക്കുമ്പോള്‍ ഞാന്‍ ഒരു സഹോദരനെയാണ് കാണുന്നത്. പക്ഷെ ഞങ്ങള്‍ തുല്യരല്ല. സിവിലിയന്‍ നിയമം നിലവിലുള്ള ഒരു ഭരണകൂടത്തിന് കീഴിലാണ് ഞാന്‍ ജീവിക്കുന്നത്, അവിടെ ഞങ്ങള്‍ സ്വതന്ത്രരാണ്. എന്നാല്‍ ബേസല്‍ പട്ടാള നിയമത്തിന് കീഴിലാണ് ജീവിക്കുന്നത്. അവന്റെ ജീവിതം ദുരിതപൂര്‍ണമാണ്.

എന്നാല്‍ അതവന് നിയന്ത്രിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഇതിനെല്ലാം പരിഹാരമുണ്ട്. ഒരു രാഷട്രീയ മാര്‍ഗം. രണ്ട് ജനതയ്ക്കും അവരുടെ അവകാശങ്ങളും പരമാധികാരവും ലഭിക്കുന്ന പരിഹാരം. എന്നാല്‍ ഈ രാജ്യത്തിന്റെ (അമേരിക്ക) വിദേശനയം സമാധനത്തിലേക്കുള്ള ഈ മാര്‍ഗം തടസ്സപ്പെടുത്തുകയാണ്.

എന്തിനാണത്? ഞങ്ങള്‍ (ബേസലും യുവാലും) ചേര്‍ന്ന് നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്റെ ജനങ്ങള്‍ സുരക്ഷിതരായി ഇരിക്കണം. ബേസലിന്റെ ആളുകള്‍ സ്വതന്ത്രരാവണം, സുരക്ഷിതരാവണം. ഇനിയും താമസിച്ചിട്ടില്ല ജീവിക്കാന്‍. മറ്റ് വഴികളില്ല,’ യുവാല്‍ എബ്രഹാം പറഞ്ഞു.

ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണില്‍ നിന്ന് സ്വന്തം വീടുകള്‍ സംരക്ഷിക്കാന്‍ പോരാടുന്ന ഫലസ്തീനികളുടെ കഥ പറയുന്ന ചിത്രമാണ് ‘നോ അദര്‍ ലാന്‍ഡ്’. പോര്‍സലൈന്‍ വാര്‍, ഷുഗര്‍കെയ്ന്‍, ബ്ലാക്ക് ബോക്സ് ഡയറീസ്, സൗണ്ട്ട്രാക്ക് ടു എ കപ്പ് ഡി’ഇറ്റാറ്റ് എന്നീ ചിത്രങ്ങളെ മറികടന്നാണ് നോ അദര്‍ ലാന്‍ഡിന് പുരസ്‌കാരം ലഭിച്ചത്.

2019 നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട.
ഇസ്രഈലിയായ യുവാല്‍ എബ്രഹാമുമായുള്ള ബാസല്‍ അദ്രയുടെ സൗഹൃദവും ചിത്രത്തിന്റെ ഇതിവൃത്തമാണ്.

2024 ഫെബ്രുവരിയില്‍ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡും ഡോക്യുമെന്ററി ഫിലിം അവാര്‍ഡും, മികച്ച നോണ്‍-ഫിക്ഷന്‍ ചിത്രത്തിനുള്ള ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡും നോ അദര്‍ ലാന്‍ഡ് നേടിയിരുന്നു.

അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് ഈ ചിത്രത്തില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമത്തിലെ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച പൊളിച്ചുമാറ്റുന്നതും, ഇവ വീണ്ടും നിര്‍മിക്കുന്നത് തടയുന്നതിനായി കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ അദ്ര തന്റെ ഡോക്യുമെന്ററിയില്‍ ചേര്‍ത്തിട്ടുണ്ട്.

Content Highlight: US foreign policy complicates Israel-Palestine issue; Israeli director on Oscar award’s