|

ബൈഡനെ ഞെട്ടിച്ച് വിര്‍ജിനിയ പിടിച്ചെടുത്ത് റിപബ്ലിക്കന്‍; വിജയം ട്രംപിന്റെ അടുത്ത അനുയായിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: യു.എസ് സംസ്ഥാനമായ വിര്‍ജിനയിലെ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടം.

വിര്‍ജീനിയ ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ റിപബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായുമായ ഗ്ലന്‍ യങ്കിന്‍ വിജയിച്ചു.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ടെറിക്കോലിഫിനെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ യങ്കിന്‍ അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഏറ്റ തിരിച്ചടിയായാണ്
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തെ വിലയിരുത്തുന്നത്.

വധശിക്ഷ റദ്ദാക്കല്‍, കഞ്ചാവ് നിയമവിധേയമാക്കല്‍, ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങളില്‍ ഇളവ്, പൊലീസ് വകുപ്പില്‍ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പര എന്നിവ ഉള്‍പ്പെടെ, വിര്‍ജിനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെമോക്രാറ്റുകള്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു.

എന്നാല്‍, സ്‌കൂളുകളെച്ചൊല്ലിയുള്ള സാംസ്‌കാരിക യുദ്ധ പോരാട്ടങ്ങള്‍ നടക്കുന്ന സ്ഥലമായ വിര്‍ജിനിയയില്‍ സ്‌കൂളുകളിലെ വംശീയവാദമായിരുന്നു യങ്കിന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍നിര്‍ത്തിയ കാര്യം.

വംശീയത യു.എസ് നിയമങ്ങളെയും നയങ്ങളെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും ‘വൈറ്റ് പ്രിവിലേജ്’ പോലുള്ള വംശീയ വിരുദ്ധ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്നും പരിശോധിക്കുന്ന
‘ക്രിട്ടിക്കല്‍ റേസ് തിയറി’ പഠിപ്പിക്കുന്നത് നിരോധിക്കുമെന്നാണ് യങ്കിന്‍ വിജയത്തിന് ശേഷം പറഞ്ഞത്.

”എല്ലാം വംശത്തിന്റെ കണ്ണിലൂടെ കാണാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുക എന്നത് ഞങ്ങള്‍ ചെയ്യില്ല. ആദ്യ ദിവസം, ഞാന്‍ നിര്‍ണായക വംശ സിദ്ധാന്തം നിരോധിക്കും,” എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യങ്കിന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: US election: Youngkin wins Virginia governor’s race, jolting Democrats