ട്രംപോ ബൈഡനോ? അടുത്ത ലോകനേതാവിനെ അറിയാന്‍ ഇനി എത്ര നേരം?
World News
ട്രംപോ ബൈഡനോ? അടുത്ത ലോകനേതാവിനെ അറിയാന്‍ ഇനി എത്ര നേരം?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th November 2020, 12:55 am

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ആദ്യ ഫലസൂചനകള്‍ ബുധനാഴ്ച രാവിലെ അഞ്ചരയോടെ വ്യക്തമാവും. സര്‍വേ ഫലങ്ങളില്‍ ബൈഡന് മേല്‍ക്കൈയ്യുണ്ടെങ്കിലും ട്രംപ് വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.

10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാവുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലെ തെരഞ്ഞെടുപ്പിലെ ആകെ ബാലറ്റ് നമ്പറുകളേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഫ്‌ളോറിഡ, അരിസോണ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടാനാവുമെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3600 സുരക്ഷാ സേനയെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

അന്തിമ ഫലത്തിന് എത്ര നേരം കാത്തിരിക്കണം?

തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയം വേണ്ടതിനാല്‍ അന്തിമ ഫലം വൈകാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ തപാല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ പല സംസ്ഥാനങ്ങളിലെ സമയ വ്യത്യാസം പോളിംഗും വോട്ടെണ്ണലും വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു സമയത്താകാനിടയാക്കും.

തെരഞ്ഞെടുപ്പ് രാത്രിയില്‍ തന്നെ പ്രസിഡന്റ് വിജയിയെ വാര്‍ത്താ ഏജന്‍സികള്‍ക്ക് തങ്ങളുടെ ഡാറ്റകള്‍ വെച്ച് പ്രൊജക്ട് ചെയ്യാന്‍ കഴിയും. എന്നാലും ഓരോ സംസ്ഥാനവും തങ്ങളുടെ ജനകീയ വോട്ടുകള്‍ ( പോപ്പുലര്‍ വോട്ടുകള്‍) വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

സംസ്ഥാനങ്ങള്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയ ശേഷം പിന്നീട് ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ ഇലക്ടറല്‍ കോളേജ് പ്രതിനിധികള്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇവരാണ് പിന്നീട് അമേരിക്കന്‍ പ്രസിഡന്റിനായി വോട്ട് ചെയ്യുക.

ഡിസംബര്‍ 14 നാണ് ഇത് നടക്കുക. ജനുവരി 26 ന് ഈ ഫലം ക്യാപിറ്റലില്‍ എത്തിക്കുകയും സെനറ്റും ജനപ്രതിനിധിസഭയും ചേംബറില്‍  സംയുക്ത സമ്മേളനത്തോടെ വോട്ടുകള്‍ എണ്ണുകയും ചെയ്യും. സെനറ്റ് പ്രസിഡന്റായി അധ്യക്ഷത വഹിക്കുന്ന വൈസ് പ്രസിഡന്റ് ഫലം പ്രഖ്യാപിക്കും. 538 ല്‍ 270 വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിയാവുക. ജനപ്രതിനിധി സഭയിലെ 435 സീറ്റും സെനറ്റിലെ 100 സീറ്റും ദേശീയ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയുടെ 3 പ്രതിനിധികളും ചേര്‍ത്താണ് 538 എന്ന് നിശ്ചയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ