| Thursday, 5th November 2020, 3:15 pm

സുപ്രീം കോടതിയില്‍ പോയി പ്രസിഡന്റായ ജോര്‍ജ് ബുഷ്; അമേരിക്കയില്‍ 2000 ആവര്‍ത്തിക്കുമോ ?; ട്രംപ് - ബൈഡന്‍ മത്സരം കോടതി കയറുമ്പോള്‍

അശ്വിന്‍ രാജ്

ലോകം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജോ ബൈഡനുമാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് അവസാനഘട്ടിത്തിലേക്ക് കടക്കുമ്പോള്‍ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇരു സ്ഥാനാര്‍ത്ഥികളും. തെരഞ്ഞെടുപ്പില്‍ വ്യാപകമായി അട്ടിമറി നടന്നെന്നും നേരം വൈകിയെത്തുന്ന തപാല്‍ വോട്ടുകള്‍ എണ്ണരുതെന്നും ആരോപിച്ചാണ് ട്രംപ് കോടതിയെ സമീപിക്കുന്നത്. ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ആഘോഷത്തിനു തയാറെടുക്കാന്‍ പാര്‍ട്ടി അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. നിലവില്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനാണ് മുന്‍തൂക്കം. 264 ഇലക്ട്രല്‍ വോട്ടുകള്‍ ആയി ജോ ബൈഡനാണ് മുന്നില്‍. ട്രംപിന് 214 വോട്ടുകളാണ് ഉള്ളത്.

ഇതോടെ 20 വര്‍ഷം മുമ്പ് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും നിയമ പോരാട്ടവും ആവര്‍ത്തിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ബുഷിനെ പ്രസിഡന്റാക്കിയ നിയമ പോരാട്ടം, ആരോപണങ്ങള്‍,

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000ത്തില്‍ സമാനമായ രീതിയില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക് കടന്നു. 36 ദിവസമാണ് അന്തിമ വിധിക്കായി അമേരിക്കന്‍ ജനത കാത്തിരുന്നത്.

തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി അല്‍ ഗോറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ്ജ് ബുഷുമായിരുന്നു മല്‍സരിച്ചത്. ഇരുവരും ഒപ്പത്തിന് ഒപ്പം എത്തിയ പോരാട്ടത്തില്‍ വിജയിയെ തീരുമാനിച്ചത് ഫ്‌ളോറിഡ സംസ്ഥാനത്തെ ഫലമായിരുന്നു.

ഇരുസ്ഥാനാര്‍ത്ഥികളുടെയും ലീഡ് നില മാറി മാറി വന്നു. ആരായിരിക്കും ജയിക്കുക എന്ന് ഉറപ്പില്ലാത്ത അവസ്ഥ. അവസാന ഘട്ടത്തില്‍ അല്‍ ഗോറിന് ലീഡ് ഉയര്‍ന്നു വന്നു. ഇതോടെ ഫ്‌ളാറിഡയില്‍ തര്‍ക്കം ഉയര്‍ന്നു. ബാലറ്റ് പേപ്പറുകളെ ചൊല്ലിയായിരുന്നു തര്‍ക്കം. ബാലറ്റില്‍ പേര് പ്രിന്റ് ചെയ്തതടക്കം തര്‍ക്കത്തിന് ഇടയാക്കി.

തുടര്‍ന്ന് ബാലറ്റു പേപ്പറുകള്‍ വീണ്ടും എണ്ണി. എന്നാല്‍ തര്‍ക്കം അവസാനിച്ചില്ല. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഫ്ളോറിഡ കോടതി ഇടപെട്ടു. വോട്ടെണ്ണല്‍ വീണ്ടും നടത്താനും ഫ്ളോറിഡയിലെ മുഴുവന്‍ കൗണ്ടിയിലേയും വോട്ട് എണ്ണാനും കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവിനെതിരെ ബുഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി സ്റ്റേ വാങ്ങി.

തുടര്‍ന്ന് 2000 നവംബര്‍ മാസം അവസാനം ബുഷ് 537 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ബുഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടത്തിനും ഫലങ്ങളുടെ സര്‍ട്ടിഫിക്കേഷനും നല്‍കേണ്ട സംസ്ഥാന സ്റ്റേറ്റ് സെക്രട്ടറി കാത്ലീന്‍ ഹാരിസ് ഫ്‌ലോറിഡയിലെ ബുഷിന്‍റെ പ്രചാരണത്തിന്റെ സഹ ചെയര്‍മാനായും പ്രവര്‍ത്തിച്ചതും, ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷ് ആയിരുന്നു ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ എന്നതും ആരോപണങ്ങള്‍ക്ക് ശക്തി കൂട്ടി.

എന്നാല്‍ വിഷയത്തില്‍ വീണ്ടും ഫ്ളോറിഡ കോടതി ഇടപെടല്‍ ഉണ്ടായി. ബാലറ്റ് പേപ്പറില്‍ അവ്യക്തതയോടെ പതിഞ്ഞ 45,000 വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഉത്തരവിട്ടു. എന്നാല്‍ സുപ്രീം കോടതി കേസില്‍ വീണ്ടും ഇടപെടുകയായിരുന്നു.

ഈ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കാനും ഉത്തരവുണ്ടായി. രണ്ടിനെതിരെ ഏഴ് വോട്ടിനായിരുന്നു സുപ്രിം കോടതിയുടെ ഇടപെടല്‍. ഫ്ളോറിഡ കോടതിയുടെ തീരുമാനത്തിനനുസരിച്ച് നിശ്ചിതസമയത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഇതോടെ നേരിയ ഭൂരിപക്ഷത്തിന് ബുഷ് അധികാരത്തിലേറി. 266 നെതിരെ 271 ഇലക്ട്രറല്‍ വോട്ടിനായിരുന്നു ബുഷ് അധികാരത്തില്‍ എത്തിയത്.

അമേരിക്കയിലെ ആകെ വോട്ടില്‍ ബുഷിനെക്കാള്‍ അഞ്ച് ലക്ഷം കൂടുതലായിരുന്നു ഗോറിന് ലഭിച്ചത്. 1888 ന് ശേഷം അമേരിക്കയില്‍ ആദ്യമായിട്ടായിരുന്നു കൂടുതല്‍ ജനകീയ വോട്ട് നേടിയ ആള്‍ ഇലക്ട്രറല്‍ വോട്ടില്‍ പരാജയപ്പെട്ടത്.

ഇതോടെ സുപ്രീം കോടതിക്കെതിരെയും ഗുരുതരആരോപണങ്ങള്‍ ഉയര്‍ന്നു.

ട്രംപ് – ബൈഡന്‍ പോരാട്ടം കോടതി കയറുമ്പോള്‍,

ട്രംപിന്റെയും ബൈഡന്റെയും തെരഞ്ഞെടുപ്പും സമാനമായ രീതിയില്‍ നിയമ പോരാട്ടത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. തന്റെ വിജയം അട്ടിമറിക്കുകയാണെന്നും താന്‍ വിജയിച്ചെന്നും പരസ്യമായി ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ എത്തുന്ന മുഴുവന്‍ ബാലറ്റ് വോട്ടുകളും എണ്ണണമെന്നാണ് അമേരിക്കന്‍ നിയമം.

എന്നാല്‍ തപാല്‍ ബാലറ്റ് വോട്ടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപ് രംഗത്ത് എത്തിയിരുന്നു. തപാല്‍ വോട്ട് തട്ടിപ്പാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ എന്താണ് തട്ടിപ്പെന്നും അതിനുള്ള തെളിവുകളോ ട്രംപ് പുറത്തുവിട്ടിരുന്നില്ല.

പെന്‍സില്‍വാനിയയില്‍ വൈകി എത്തുന്ന തപാല്‍ വോട്ടുകള്‍ തടയാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ തന്നെ ട്രംപ് വിഭാഗം ഹരജികള്‍ നല്‍കിയിരുന്നു.

2000 ത്തിലെ നിയമ പോരാട്ടം ഫ്‌ളോറിഡ സംസ്ഥാനത്ത് മാത്രമാണെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ ഫലത്തില്‍ കേസുകള്‍ ഫയല്‍ ചെയ്യാനാണ് ട്രംപ് ക്യാംപ് ആലോചിക്കുന്നത്.

ഇതിന് പുറമെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് തൊട്ടുമുന്‍പ് ആമി കോണി ബാരറ്റിനെ ട്രംപ് സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ചിരുന്നു. തെരഞ്ഞെടുപ്പ് കേസ് കോടതി കയറുമ്പോള്‍ ജോ ബൈഡന്‍ ക്യാംപിന്റെ ആശങ്കയും ഇതാണ്.

എന്നാല്‍ 2020 ലെ തെരഞ്ഞെടുപ്പ് ഈ നിലയിലേക്ക് മാറില്ലെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലെ അവസ്ഥയില്‍ ജോര്‍ജിയ, നൊവേഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളിലെ ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കിയാല്‍ മാത്രമേ ട്രംപിന് കേവല ഭൂരിപക്ഷമായ 270 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരിടത്ത് ഫലം അനുകൂലമായാല്‍ ജോ ബൈഡന്‍ അധികാരത്തില്‍ ഏറും.

അതേസമയം മൂന്നിടങ്ങളില്‍ ട്രംപ് ജയിക്കുകയും ഒരിടത്ത് മാത്രം ബൈഡന്‍ വിജയിക്കുകയും ചെയ്യുകയും നിയമ പോരാട്ടത്തിലേക്ക് കടക്കുകയും ചെയ്താല്‍ ഒരു പക്ഷേ 2000 ത്തിലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിച്ചേക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: US Election 2020, Will 2000 repeat in the US ?; Trump – Biden match on the court

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more