| Tuesday, 8th March 2022, 11:23 pm

വിലക്കയറ്റ ഭീഷണിയില്‍ യൂറോപ്പ്; റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. ഉക്രൈന് മേലുള്ള അധിനിവേശം നിര്‍ത്താന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് അമേരിക്കയുടെ ശ്രമം. റഷ്യയുടെ സാമ്പത്തിക സ്രോതസിനെ ലക്ഷ്യമിട്ടാണ് തന്റെ നീക്കമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ സംസാരിക്കവേ ജോ ബൈഡന്‍ പറഞ്ഞു.

‘റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഊര്‍ജത്തിന്റെയും എല്ലാ ഇറക്കുമതികളും ഞങ്ങള്‍ നിരോധിക്കുന്നു. അതിനര്‍ത്ഥം യു.എസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ ഇനി സ്വീകാര്യമല്ലെന്നാണ്. പുടിന്റെ യുദ്ധ തന്ത്രത്തിന് അമേരിക്കന്‍ ജനത ശക്തമായ തിരിച്ചടി നല്‍കും,’ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റഷ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി നിരേധിക്കാന്‍ ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 24 ന് റഷ്യ ഉക്രൈന്‍ ആക്രമിച്ചതിന് പകരമായി അമേരിക്കയും മറ്റ് യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യന്‍ എണ്ണയും ഗ്യാസും നിരോധിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തരും ഉക്രേനിയന്‍ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഉപരോധത്തില്‍ യൂറോപ്പിലെ ജനങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ എണ്ണക്കായും ഗ്യാസിനായും റഷ്യയെയാണ് ആശ്രയിക്കുന്നത്. ഉപരോധം ഏര്‍പ്പെടുത്തതിലൂടെ എണ്ണ വില വര്‍ധിക്കുമെന്ന് ആശങ്കയാണ് ഇവര്‍ക്കുള്ളത്. എണ്ണ വില ഉയരുന്നതോടെ സ്വഭാവികമായും മറ്റ് വസ്തുക്കള്‍ക്ക് വില ഉയരും.

എന്നാല്‍ തങ്ങളുടെ യൂറോപ്പ്യന്‍ സഖ്യകക്ഷികളില്‍ പലര്‍ക്കും സമാനമായ നിരോധനം ഏര്‍പ്പെടുത്താനുള്ള നിലയിലായിരിക്കില്ല എന്ന് മനസ്സിലാക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

‘എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളും കൂടിച്ചേര്‍ന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ആഭ്യന്തരമായി അമേരിക്ക ഉത്പാദിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ യൂറോപ്പുമായും ഞങ്ങളുടെ പങ്കാളികളുമായും ചേര്‍ന്ന് റഷ്യന്‍ ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഒരു ദീര്‍ഘകാല തന്ത്രം വികസിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്,’ ബൈഡന്‍ പറഞ്ഞു.


Content Highlight: US bans petroleum products from Russia

We use cookies to give you the best possible experience. Learn more