| Friday, 27th October 2023, 10:27 am

സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണം; ഇസ്രഈല്‍-ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സുമായി ബന്ധമുള്ള കിഴക്കന്‍ സിറിയയിലെ രണ്ടിടങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍. ഇറാഖിലും സിറയയിലും യു.എസ് സേനക്കെതിരായി നടക്കുന്ന നിരന്തര ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് വ്യോമാക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുമെന്ന് യു.എസ് ഭരണകൂടം പറഞ്ഞതിന് പിന്നാലെയാണ് ഈ ആക്രമണം.

‘യുണൈറ്റഡ് സ്റ്റേറ്റ് സംഘര്‍ഷം ആഗഹിക്കുന്നില്ല, കൂടുതല്‍ ശത്രുതയ്ക്ക് ഉദ്ദേശമില്ല, എന്നാല്‍ യു.എസ് സേനക്കെതിരായ ഇറാന്‍ പിന്തുണയുള്ള ഈ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല അത് അവസാനിപ്പിക്കണം,’ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

‘നമ്മുടെ സേനയ്‌ക്കെതിരായ ആക്രമണങ്ങളിലെ പങ്കില്‍നിന്ന് കൈ ഒഴിയാനും അത് നിഷേധിക്കാനുമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. നമ്മളതിന് അവരെ അനുവദിക്കില്ല. യു.എസ് സേനക്കെതിരായ ഇറാന്റെ പ്രോക്‌സികളുടെ ആക്രമണം തുടര്‍ന്നാല്‍, ഞങ്ങളുടെ ജനതയെ സംരക്ഷിക്കാന്‍ ആവശ്യമായ കുടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ല,’ ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് വ്യോമാക്രമണമെന്നും ഇതിന് ഇസ്രഈല്‍-ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നും ഓസ്റ്റിന്‍ വ്യക്തമാക്കി.

ഈ മാസം 16 തവണയെങ്കിലും ഇറാഖിലെയും സിറിയയിലെയും യു.എസ് സംഖ്യ സേനയെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ആക്രമിച്ചതായി യു.എസ് പ്രതിരോധവകുപ്പ് വ്യാഴാഴ്ച അറിയിച്ചിരുന്നു.

മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനികരെ ലക്ഷ്യമിടുന്നതിനെതിരെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനിക്ക് താന്‍ നേരിട്ട് മുന്നറിയിപ്പ് നല്‍കിയതായി ബൈഡന്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

‘ആയത്തുളയ്ക്കുള്ള എന്റെ മുന്നറിയിപ്പ്, അവര്‍ സൈനികര്‍ക്കെതിരെ നീങ്ങുകയാണെങ്കില്‍ ഞങ്ങള്‍ പ്രതികരിക്കും തയ്യാറായിരുന്നോളു,’ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് ഇസ്രഈല്‍ യുദ്ധവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസിന്റെ സന്ദേശം ഇമിക വെല്യൂഷന്‍ നേതാവിനെ ഉദ്ദേശിച്ചല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ സഹായി മുഹമ്മദ് ജംഷിദി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇറാന് മുന്നറിയിപ്പ് നല്‍കിയെങ്കില്‍ സന്ദേശം കാണിക്കാന്‍ തന്റെ ടീമിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

content highlight: US  airstrikes Iranian-linked target in syriya

We use cookies to give you the best possible experience. Learn more