| Monday, 24th June 2024, 11:58 am

മൂന്നാംകിട സിനിമകൾക്ക് വേണ്ടി ഞാൻ അഭിനയം വേസ്റ്റ് ചെയ്യുന്നുവെന്ന് അന്ന് ജൂറി പറഞ്ഞു, അതെനിക്ക് വേദനയുണ്ടാക്കി: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്.

ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. ചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിൽ തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഉർവശി.

സംസ്ഥാന അവാർഡുകളൊന്നും തനിക്ക് നിരസിക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ ഒരിക്കൽ നാഷണൽ അവാർഡിന് പോയപ്പോൾ താൻ എന്തിനാണ് മൂന്നാംകിട സിനിമകളിൽ അഭിനയിക്കുന്നതെന്ന ചോദ്യം ജൂറി ചോദിച്ചെന്നും ഉർവശി പറയുന്നു. അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും എല്ലാവരും കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടിയാണ് താൻ അവാർഡ് സ്വീകരിച്ചിട്ടുള്ളതെന്നും ഉർവശി പറയുന്നു.

‘എനിക്ക് സ്റ്റേറ്റ് അവാർഡുകൾ ഒന്നും അങ്ങനെ നിരസിക്കപ്പെട്ടിട്ടില്ല. കാരണം നിങ്ങളൊക്കെ ഇങ്ങനെ ചാർത്തി തന്നതിന് ശേഷം എനിക്ക് നിവൃത്തിയില്ലാതെ അവാർഡ് തരേണ്ടി വന്നിട്ടുമുണ്ട്. തുടർച്ചയായി മൂന്ന് വർഷം കിട്ടിയിട്ട് നാലാമത്തെ വർഷം ജൂറി പറഞ്ഞു, ഉർവശി അഭിനയിക്കുന്ന സമയത്ത് വേറേ ആർക്കും കിട്ടത്തില്ല അതുകൊണ്ട് ഈ വർഷം മാറ്റി കൊടുക്കാമെന്നു പറഞ്ഞു.

പിന്നെ അഞ്ചാമത്തെ വർഷമാണ് എനിക്ക് തന്നത്. അപ്പോഴും നമുക്ക് പരാതിയൊന്നുമില്ല. നാഷണൽ അവാർഡിന് പോയപ്പോൾ അവിടുത്തെ ചില പ്രത്യേക വിഭാഗത്തിലെ പടം ചെയ്യുന്ന സംവിധായകർ, ഇവർ എന്തിനാണ് മൂന്നാംകിട സിനിമകൾക്കായി ഇവരുടെ പെർഫോമൻസ് വേസ്റ്റ് ചെയ്യുന്നതെന്ന് എന്നൊരു ചോദ്യം ചോദിച്ചു.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം ആരും കാണാത്ത കുറച്ച് സിനിമകൾക്ക് വേണ്ടിയല്ല ഞാൻ അവാർഡ് സ്വീകരിച്ചിട്ടുള്ളത്. മഴവിൽ കാവടി മുതൽ അച്ചുവിന്റെ അമ്മ ഉൾപ്പെടെയുള്ളത് സാമ്പത്തികമായി വലിയ വിജയമായ ചിത്രങ്ങളാണ്. അതെന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്.

കാരണം പടം ചെയ്യുന്ന നിർമാതാവിന് നല്ലത് വരണമെന്ന് പ്രാർത്ഥിച്ചാണ് നമ്മൾ ഷോട്ടിന് നിൽക്കുന്നത്. അങ്ങനെയൊരു അഭിപ്രായം ഒരിക്കലും പാടില്ല. ജനകീയ സിനിമയെടുക്കുന്നത് നിസ്സാര കാര്യമല്ലല്ലോ,’ഉർവശി പറയുന്നു.

Also Readപടം കണ്ട് വന്ന എന്നോട് അവർ ടെൻഷനായി ചോദിച്ചു, കാതലിന് നമ്മുടെ കഥയുമായി സാമ്യമുണ്ടോയെന്ന് : മാല പാർവതി

Also Readനമ്മൾ കണ്ടത് ഒന്നുമല്ലായിരുന്നു ഇനിയാണ് അദ്ദേഹം ഞെട്ടിക്കേണ്ടിയിരുന്നത്, പക്ഷേ..: സുരാജ് വെഞ്ഞാറമൂട്

Content Highlight: Urvashi Talk About National Film Award

We use cookies to give you the best possible experience. Learn more