| Monday, 24th June 2024, 1:41 pm

നായകനെ പൊക്കിപറയാൻ കൊമേഡിയനെ മോശക്കാരനാക്കുന്ന പ്രവണത കാലങ്ങളായി സിനിമയിലുണ്ട്: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉര്‍വശി. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഉള്ളൊഴുക്ക്.

മലയാള സിനിമാപ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഉര്‍വശിയുടെ അഭിനയം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. ചിത്രത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയാണ് താരം.

കൂടെയുള്ളവർ പോലും മറ്റൊരാളെ കളിയാക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്ന് ഉർവശി പറയുന്നു. സിനിമയിലുള്ള അത്തരത്തിലുള്ള ഡയലോഗുകളോടും തനിക്ക് യോജിക്കാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. നായകനെ പൊക്കിപറയാൻ വേണ്ടി കോമഡിയനെ വെറും മോശക്കാരനാക്കുന്ന പ്രവണത കാലങ്ങളായി സിനിമയിൽ കണ്ടുവരുന്നുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.

‘എന്റെ അടുത്ത് ഇരിക്കുന്നവർ പോലും വേറൊരാളെ കുറിച്ച്, കറുത്തിരിക്കുന്നു വെളുത്തിരിക്കുന്നു എന്ന് പറയുന്നത് എനിക്കിഷ്ടമല്ല. നമ്മൾ എന്താണ് അപ്പോയ്ന്റ്മെന്റ് എഴുതി കൊടുത്തിട്ടാണോ വെളുത്ത് ഇങ്ങോട്ട് വന്നിരിക്കുന്നത്. നമ്മുടെ വല്ല കഴിവുമുണ്ടോ ഇതിനകത്ത്. ജനിച്ച സമയത്ത് ഈശ്വരന്റെ ഒരു അനുഗ്രഹം. വലിയ കുഴപ്പമില്ലാതെ അങ്ങനെ പോവുന്നു.

കണ്ണിരിക്കുന്നിടത്ത് കണ്ണിരിക്കുന്നു, അതെല്ലാം എന്റെ ക്രെഡിറ്റ്‌ ആയിട്ട് എങ്ങനെ പറയും. എനിക്കിഷ്ടമല്ല. സിനിമയിലും പറയുന്നത് ഇഷ്ടമല്ല.

നായകനെ പൊക്കി പറയാൻ വേണ്ടി കൊമേഡിയനെ വെറും മോശക്കാരനാക്കുന്ന പ്രവണതയുണ്ടല്ലോ, അത് കാലകാലങ്ങളായി ഇങ്ങനെ കണ്ടുവരുന്നുണ്ട്. അതുപോലും ഒരു പരിധിക്കപ്പുറം പോയാൽ ആസ്വദിക്കാൻ എനിക്ക് കഴിയാറില്ല.

അയാളുടെ ഏരിയയിൽ അയാൾ ഒരു ഹീറോ അല്ലേ. അയാളുടെ വീട്ടിൽ, അയാളുടെ കുട്ടികൾക്കിടയിൽ, കുടുംബത്തിലെല്ലാം അയാൾ ഹീറോയാണ്. കുറേനേരം അത് തന്നെ കാണിച്ചാൽ എങ്ങനെ ഉണ്ടാവും. അച്ഛനെ കളിയാക്കുന്നത് എത്ര മക്കൾക്കാണ് ഇഷ്ടപ്പെടുക. പിന്നെ ഇതൊക്കെ ഒരു ശീലമായത് കൊണ്ട് പിള്ളേര് കണ്ട് പോവുന്നു. പക്ഷെ വ്യക്തിപരമായി എനിക്കത് ഇഷ്ടമല്ല.

Content Highlight: Urvashi Talk About Comedies In Malayalam Cinema

We use cookies to give you the best possible experience. Learn more