| Wednesday, 16th December 2020, 2:51 pm

ഉവൈസിയെ വിലയ്ക്ക് വാങ്ങാന്‍ കെല്‍പ്പുള്ള ഒരുത്തനും ഇതുവരെ ജനിച്ചിട്ടില്ല; ആദ്യം സ്വന്തം കാര്യം നോക്കെന്ന് മമതയ്ക്ക് ഉവൈസിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. പണം കൊടുത്ത് തന്നെ വാങ്ങാന്‍ കെല്‍പ്പുള്ള ഒരാളും ഇതുവരെ ജനിച്ചിട്ടില്ലെന്നാണ് മമതയുടെ ആരോപണത്തിന് ഉവൈസി മറുപടി നല്‍കിയത്.

ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന തരത്തില്‍ മമത പ്രസ്താവന നടത്തിയിരുന്നു.

മുസ്ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബിജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.

‘ ഉവൈസിയെ വിലയ്ക്ക് വാങ്ങാന്‍ കെല്‍പ്പുള്ള ഒരുത്തനും ഇതുവരെ ജനിച്ചിട്ടില്ല. അവരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അവര്‍ അസ്വസ്ഥയാണ്. അവരുടെ പാര്‍ട്ടിയില്‍ നിന്നാണ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത്,” അദ്ദേഹം പറഞ്ഞു.

മുസ്ലിം വോട്ടുകള്‍ വിഭജിക്കാന്‍ ഹൈദരാബാദില്‍ നിന്ന് ഒരു പാര്‍ട്ടിയെ കൊണ്ടുവരാന്‍ ബി.ജെ.പി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നെന്നും ഹിന്ദു വോട്ടുകള്‍ അകത്താക്കാമെന്ന് ബി.ജെ.പിയും മുസ്ലിം വോട്ടുകള്‍ അകത്താക്കമെന്ന് ഹൈദരാബാദില്‍ നിന്നുള്ള പാര്‍ട്ടിയും പദ്ധതിയിടുന്നുമെന്നാണ് മമത പറഞ്ഞത്.

ബീഹാര്‍ തെരഞ്ഞെടുപ്പിലും അവര്‍ ഇതുതന്നെയാണ് ചെയ്തതെന്നും മമത ആരോപിച്ചു. ബി.ജെപിയുടെ ബി ടീമാണ് അസദുദ്ദിന്‍ ഉവൈസിയുടെ പാര്‍ട്ടിയെന്നും പേരെടുത്തുപറയാതെ മമത ആരോപിച്ചിരുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എ.ഐ.എം.ഐ.എം നടത്തിയത്. 20 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റുകളില്‍ ജയിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമബംഗാളിലും പാര്‍ട്ടി മത്സരിക്കുമെന്ന് ഉവൈസി പറഞ്ഞിരുന്നു.
294 നിയമസഭാ സീറ്റുകളിലേക്ക് അടുത്തവര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Updates Bengal, No Man Can Buy Asaduddin Owaisi”: AIMIM Chief Slams Mamata Banerjee

We use cookies to give you the best possible experience. Learn more