| Wednesday, 5th May 2021, 8:18 am

ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടി യോഗിയുടെ സ്വന്തം മണ്ഡലം; ജനവിധിയില്‍ അമ്പരന്ന് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.പിയില്‍ വന്‍ തിരിച്ചടിയാണ് ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും ലഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആദിത്യ നാഥിന്റെ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് ഏറെ തലവേദന ഉണ്ടാക്കുന്നതാണ്.

ബി.ജെ.പിക്കും സമാജ്‌വാദി പാര്‍ട്ടിക്കും ഒരേപോലെയാണ് ഗൊരഖ്പൂരില്‍ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും 20 സീറ്റ് വീതമാണ് ലഭിച്ചത്.

അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്. 24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മധുരയിലെ 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പാര്‍ട്ടി ചിഹ്നത്തിലല്ല നടന്നതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി പിന്തുണ ഉണ്ടായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു യു.പിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 500 ല്‍ അധികം അധ്യാപകരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

വോട്ടെണ്ണല്‍ നീട്ടണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മരിച്ച അധ്യാപകരുടെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ 50 ലക്ഷം രൂപ സഹായം നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Update Panchayat Poll Results In Ayodhya, Mathura Red Flag For BJP

We use cookies to give you the best possible experience. Learn more