| Wednesday, 23rd February 2022, 6:33 pm

ഉക്രൈനെ കാണിച്ച് ബി.ജെ.പിക്ക് വോട്ട് വാങ്ങാന്‍ മോദി; വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി സഖ്യകക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പിനിടെ ഉക്രൈന്‍ റഫറന്‍സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹരിയച്ചിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.

”ഇപ്പോള്‍ ലോകത്തിലെ അവസ്ഥ വളരെയധികം പ്രക്ഷുബ്ധമാണെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ന് ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യരാശിക്കും കരുത്താകേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ ശക്തമാക്കും,’ മോദി പറഞ്ഞു.

‘സ്‌കൂളുകളിലായാലും കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ ശക്തരായ അധ്യാപകരെയാണ് എപ്പോഴും ഇഷ്ടപ്പെടുന്നത്. ഇത്രയും വലിയൊരു രാജ്യത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ശക്തമായ ഒരു നേതൃത്വം ആവശ്യമാണ്. അതുകൊണ്ടു തന്നെ എല്ലാവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണം,’ മോദി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ നേതാക്കള്‍ ഉയര്‍ന്നുവരുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അഖിലേഷിന് ഇത്തരത്തിലുള്ള കഴിവില്ലെന്നും അയാള്‍ പരിവാര്‍വാദി (നെപ്പോട്ടിസം)ലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും ആരോപിച്ച മോദി അഖിലേഷ് തീവ്രവാദികളെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പറഞ്ഞു.

‘ഉത്തര്‍പ്രദേശിലെ നിരവധി സ്‌ഫോടനങ്ങളില്‍ കുറ്റക്കാരായ തീവ്രവാദികളോട് ഈ ‘പരിവാര്‍വാദികള്‍’ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. ആ ഭീകരരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തുകയായിരുന്നു.

തീവ്രവാദ സംഘടനകളെ നിരോധിക്കുന്നതിനെപ്പോലും സമാജ്‌വാദി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 2008ലെ അഹമ്മദാബാദ് സ്‌ഫോടന വിധിയില്‍ അവര്‍ നിശബ്ദരാണ്.

ആര് ആരെയാണ് സഹായിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരിക്കലും യു.പിക്ക് ഒരു ഗുണവും ചെയ്യാനാകില്ല,’ മോദി പറഞ്ഞു.

അതേസമയം, അഖിലേഷിന്റെ സുഹൃത്തും രാഷ്ട്രീയ സഖ്യകക്ഷി ആര്‍.എല്‍.ഡിയുടെ നേതാവുമായ ജയന്ത് ചൗധരി മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു ചൗധരിയുടെ പ്രതികരണം.

‘മോദി ഉക്രൈനെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണ്. പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ നേതാക്കള്‍ ഉയര്‍ന്നുവരുന്നതെന്നണ് അദ്ദേഹം പറയുന്നത്.

ഇനിയെല്ലാം വളരെ സൗകര്യപ്രദമാണ്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ഇനിയിപ്പോള്‍ കുതിച്ചുയരുന്ന വൈദ്യുതി നിരക്ക്, പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് സാമ്പത്തിക വികസനത്തിനും ജോലികള്‍ക്കുമുള്ള പദ്ധതികള്‍ എന്നിവയൊന്നും ചോദിക്കില്ലല്ലോ,’ ചൗധരി ട്വീറ്റ് ചെയ്തു.

ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന യു.പിയിലെ നാലാംഘട്ട തെരഞ്ഞെടുപ്പ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 27നാണ് അടുത്തഘട്ട തെരഞ്ഞെടുപ്പ്.

മാര്‍ച്ച് പത്തിനാണ് വോട്ടണ്ണല്‍.

Content Highlight:  UP Polls: On PM’s Ukraine Reference, A Jibe From Akhilesh Yadav’s Ally

We use cookies to give you the best possible experience. Learn more