| Friday, 5th March 2021, 11:40 am

സിദ്ദീഖ് കാപ്പന്റെ ശബ്ദരേഖ പരിശോധിക്കുന്നത് അനാവശ്യ നടപടിയെന്ന് കോടതി; അപേക്ഷ പിന്‍വലിച്ച് യു. പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ശബ്ദ രേഖ, കയ്യെഴുത്ത് എന്നിവ പരിശോധിക്കുന്നതിനായി നല്‍കിയ അപേക്ഷ യു.പി പൊലീസ് പിന്‍വലിച്ചു.

നടപടി അനാവശ്യമെന്ന് മഥുര കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പൊലീസ് അപേക്ഷ പിന്‍വലിച്ചത്.

സിദ്ദീഖ് കാപ്പന്‍ മറ്റൊരാള്‍ക്ക് അയച്ച മലയാളത്തിലുള്ള ഓഡിയോ സന്ദേശം ലഭ്യമായിട്ടുണ്ടെന്നും ഇത് സിദ്ദീഖ് കാപ്പന്റേത് തന്നെയാണോ എന്ന് പരിശോധിക്കാന്‍ ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മഥുര കോടതിയെ സമീപിച്ചത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്.

അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷം ശേഷം പരിശോധന നടത്താനുള്ള പൊലീസ് നീക്കം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

നേരത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി പരിഗണിച്ചാണ് കോടതി കാപ്പന് അഞ്ചുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ കാപ്പന്‍ കേരളത്തിലെത്തി അമ്മയെ കണ്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന സിദ്ദീഖ് കാപ്പനെയും നാല് സുഹൃത്തുക്കളെയും യു. പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UP Police withdrawn voice test against Siddique Kappan after court pointing that unnecessary

We use cookies to give you the best possible experience. Learn more