| Monday, 29th November 2021, 11:02 am

യു.പിയിലെ ദളിത് കുടംബത്തിന്റെ കൂട്ടക്കൊല; പിന്നില്‍ 'സവര്‍ണരായ' അയല്‍വാസികളെന്ന് ബന്ധുക്കള്‍; പൊലീസ് അറസ്റ്റ് ചെയ്തത് ദളിത് യുവാവിനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രയാഗ്‌രാജില്‍ ദളിത് കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ 23 കാരനായ ദളിത് യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. അജ്ഞാതരായ കൂട്ടാളികളുമൊത്താണ് പ്രതി കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതാണെന്നും അതിനാല്‍ കേസിലെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കുമെന്നും പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട കുടുംബത്തിന്റെ വീടിന് പിന്നിലുള്ള ഇഷ്ടിക ചൂളയിലാണ് പവന്‍ രാജ് എന്ന യുവാവിന്റെ താമസം. കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിക്ക് ഞാന്‍ നിന്നെ വെറുക്കുന്നുവെന്ന് മെസേജയച്ചു എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ദളിത്കുടുംബത്തിന്റെ സമീപത്ത് താമസിക്കുന്ന സവര്‍ണ കുടുംബമാണ് കൂട്ടക്കൊലക്ക് പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു. ദളിത് കുടുംബവുമായി ഇവര്‍ക്ക് സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഈ സവര്‍ണകുടുംബത്തിലെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കുടുംബത്തിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു.

അതേസമയം, രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ‘പൊലീസ്‌കാര്‍ അവരുടെ (സവര്‍ണകുടുംബം) വീട്ടിലെ സന്ദര്‍ശകരാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയാണ്,’ ബന്ധുക്കള്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെയാണ് നാലംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഇവരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിലും മറ്റ് മൂന്ന് മൃതദേഹങ്ങള്‍ നടുമുറ്റത്തുമാണ് കണ്ടെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: up-police-claim-twist-to-sensational-prayagraj-murders-blame-23-year-old-dalit-man

We use cookies to give you the best possible experience. Learn more