| Saturday, 6th November 2021, 4:39 pm

ജിന്ന പരാമര്‍ശം; അഖിലേഷ് യാദവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മന്ത്രി ആനന്ദ് സ്വരൂപ്. അഖിലേഷിന്റെ മുഹമ്മദലി ജിന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ആവശ്യം.

അഖിലേഷ് ഏത് സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയണമെങ്കില്‍ നുണപരിശോധന നടത്തണമെന്നാണ് മന്ത്രി പറയുന്നത്.

‘ഇന്ത്യാ വിഭജനത്തിന് കാരണക്കാരാനായ ആളാണ് ജിന്ന. അദ്ദേഹത്തെ ശ്രദ്ധിക്കാനോ കാണാനോ ഇന്ത്യക്കാര്‍ തയ്യാറാകില്ല. അങ്ങനെയിരിക്കെ ഏത് സമ്മര്‍ദ്ദത്തിന്റെ പുറത്താണ് അഖിലേഷ് ഇത് പറഞ്ഞതെന്ന് അറിയണം,’ മന്ത്രി പറഞ്ഞു.

നുണപരിശോധനയ്ക്കായി അഖിലേഷ് സ്വയം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടേലിന്റെ 146ാം ജന്മവാര്‍ഷിക ദിനത്തില്‍, ഞായറാഴ്ച ഹര്‍ദോയിയില്‍ വെച്ച് നടന്ന പൊതുസമ്മേളനത്തില്‍ വെച്ചായിരുന്നു അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന പേരിലായിരുന്നു ഇവരെക്കുറിച്ച് അഖിലേഷ് സംസാരിച്ചത്.

”നാടിനെ മനസിലാക്കി അതിനനുസരിച്ചായിരുന്നു സര്‍ദാര്‍ പട്ടേല്‍ തീരുമാനങ്ങളെടുത്തിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഉരുക്കുമനുഷ്യന്‍ എന്ന് വിളിക്കുന്നത്.

ഇന്ന് ഭരണത്തിലിരിക്കുന്നവര്‍ അദ്ദേഹത്തെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതവും, കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ സമരങ്ങളും ഓര്‍ക്കണം.

പട്ടേലിന്റെ പിന്മുറക്കാരാണ് തങ്ങള്‍ എന്ന് ഇന്നത്തെ ഭരണാധികാരികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ഇന്ന് തന്നെ വിവാദമായ ആ മൂന്ന് കാര്‍ഷിക നിയമങ്ങളും അവര്‍ പിന്‍വലിക്കണം.

സര്‍ദാര്‍ പട്ടേല്‍ ജി, രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ജിന്ന എന്നിവരെല്ലാം ഒരേ സ്ഥലത്ത് ഒരേ സ്ഥാപനത്തില്‍ പഠിച്ച് അഭിഭാഷകരായവരായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നവരാണ്,” എന്നായിരുന്നു അഖിലേഷ് പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UP minister suggests narco test for Akhilesh Yadav over Jinnah remark

We use cookies to give you the best possible experience. Learn more