ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന് അസംഖാന്‍
Daily News
ബുലന്ദ്ഷഹര്‍ കൂട്ടബലാത്സംഗം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന് അസംഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd August 2016, 10:40 pm

Azam_Khan_650

യു.പി:  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗം അസംഖാന്‍.

വോട്ടിനുവേണ്ടി ചിലര്‍ ഏത് നിലവരെയും പോകും. ഒരു മുസഫര്‍നഗര്‍ സൃഷ്ടിക്കാന്‍ പോലും മടിച്ചെന്നുവരില്ല. അധികാരത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ ജനങ്ങളെ കൊല്ലുന്നു. കലാപങ്ങളുണ്ടാക്കുന്നു. സത്യം ഒരിക്കലും പുറത്തറിയുന്നില്ല. കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വാര്‍ത്തയും ഇത്തരത്തിലുള്ളതാകാമെന്നും അസം ഖാന്‍ പറഞ്ഞു.

ദല്‍ഹി-കാണ്‍പൂര്‍ ദേശീയപാതയില്‍ യാത്ര ചെയ്യുകയായിരുന്ന  അമ്മയെയും മകളെയും ബുലന്ദ്ഷഹറില്‍ യാത്രാമധ്യേ കാറില്‍ നിന്ന് പിടിച്ചിറക്കി ഒമ്പതംഗ സംഘം കൂട്ട മാനഭംഗം ചെയ്യുകയായിരുന്നു. മുപ്പത്തഞ്ചുകാരിയായ അമ്മയും പതിനാലുകാരിയായ മകളുമാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.