ലഖ്‌നൗ: ഉത്തർപ്രദേശിൽ നിയമസഭയിൽ സംസാരിക്കാവുന്ന പ്രാദേശിക ഭാഷകളിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉറുദു ഉൾപ്പെടുത്താത്തതിൽ വിമർശനം. ഉത്തർപ്രദേശിലെ നിയമസഭാംഗങ്ങൾക്ക് ഹിന്ദിക്ക് പുറമേ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നിയമസഭയിൽ അനുമതി നൽകിയെങ്കിലും ഉറുദു അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സംഭവത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് വർഗീയപരമായ മറുപടിയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നൽകിയത്. മുസ്‌ലിങ്ങളെ മതഭ്രാന്തർ എന്ന വിശേഷിപ്പിക്കുകയും അവരുടെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും മറ്റുള്ളവരുടെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുമ്പോൾ അവർ എതിർക്കുന്നുവെന്നും യോഗി ആരോപിച്ചു.
മധ്യ യു.പി, കിഴക്കൻ യു.പി, ബുന്ദേൽഖണ്ഡ്, പടിഞ്ഞാറൻ യു.പി എന്നീ മേഖലകളിൽ സംസാരിക്കുന്ന അവധ് , ഭോജ്പുരി, ബുന്ദേൽഖണ്ഡി, ബ്രജ് എന്നിവയാണ് അനുമതി ലഭിച്ച പ്രാദേശിക ഭാഷകൾ. എന്നാൽ സംസ്ഥാന നിയമസഭയുടെ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച പട്ടികയിൽ ഇംഗ്ലീഷ് ഉൾപ്പെടുത്തിയതിലും ഉറുദുവിനെ ഒഴിവാക്കിയതിലും പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി എതിർപ്പ് പ്രകടിപ്പിച്ചു.
യു.പിയുടെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉറുദു, സംസ്ഥാനത്തുടനീളം വ്യാപകമായി സംസാരിക്കപ്പെടുന്നു. അവിടുത്തെ മുസ്‌ലിം ജനസംഖ്യയാണ് ഉറുദു വ്യാപകമായി ഉപയോഗിക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് ഭാഗവും മുസ്‌ലിങ്ങളാണ്.
ഉറുദു ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തെ അഭിമുഖീകരിച്ചപ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭാഷയ്‌ക്കെതിരെ വർഗീയ പരാമർശം നടത്തി.
‘അവർ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് സ്കൂളുകളിൽ പഠിപ്പിക്കും. എന്നാൽ സർക്കാർ മറ്റുള്ളവരുടെ കുട്ടികൾക്ക് ഈ സൗകര്യം ഒരുക്കാൻ ആഗ്രഹിക്കുമ്പോൾ ആ കുട്ടികളെ ഉറുദു പഠിപ്പിക്കാൻ അവർ പറയുന്നു. അതായത് അവരെ മൗലവികളാക്കാൻ മുസ്‌ലിങ്ങൾ ആഗ്രഹിക്കുന്നു . രാജ്യത്തെ കത്മുള്ളപ്പനിലേക്ക് കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നു. ഇത് നടക്കില്ല,’ ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു.
മതഭ്രാന്തൻ എന്നർത്ഥം വരുന്ന കത്മുള്ള എന്ന വാക്ക് മുസ്‌ലിങ്ങൾക്കെതിരായ മതപരമായ അധിക്ഷേപമായിട്ടാണ് ഉപയോഗിക്കുന്നത്. മുമ്പ് പലതവണ മുസ്‌ലിങ്ങളെ പരാമർശിക്കാൻ യോഗി ആദിത്യനാഥ് വിവാദപരമായ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
എം.എൽ.എമാർക്ക് ഇനി അവധ്, ബ്രജ്, ബുന്ദേൽഖണ്ഡി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സംസാരിക്കാമെന്നും അവയ്ക്ക് ഓഡിയോ വിവർത്തനങ്ങൾ നൽകാമെന്നും സ്പീക്കർ സതീഷ് മഹാന അറിയിച്ചതോടെയാണ് ഭാഷകളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. സാധാരണ പൗരന്മാർക്ക് നിയമസഭയുടെ നടപടിക്രമങ്ങൾ മനസിലാക്കാനും അതുമായി നേരിട്ട് ബന്ധപ്പെടാനും കഴിയുന്ന തരത്തിലാണ് നാല് പ്രാദേശിക ഭാഷകൾ അവതരിപ്പിച്ചതെന്ന് മഹാന പറഞ്ഞു.
ദേശീയമായും ആഗോളമായും ഈ ഭാഷകളെ ഉയർത്തുന്നതിനൊപ്പം വംശനാശഭീഷണി നേരിടുന്ന ഭാഷകളോടുള്ള ബഹുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെന്റിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന എം.എൽ.എയും പ്രതിപക്ഷ നേതാവുമായ മാതാ പ്രസാദ് പാണ്ഡെ, ഇംഗ്ലീഷ് ഉപയോഗം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദിയെ ദുർബലപ്പെടുത്തുമെന്ന് പറഞ്ഞ് അതിനെതിരെ എതിർപ്പ് ഉന്നയിച്ചു.
‘ഒരു പ്രാദേശിക ഭാഷയ്ക്കും ഞാൻ എതിരല്ല. എന്നാൽ വിധാൻ സഭയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇംഗ്ലീഷ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഉറുദു എന്തുകൊണ്ട് പാടില്ല? അതും ഒരു ഭാഷയാണ്,’ പാണ്ഡെ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
പാണ്ഡെയുടെ ഇംഗ്ലീഷിനോടുള്ള എതിർപ്പിനെ ആദിത്യനാഥ് തെറ്റായി വ്യാഖ്യാനിക്കുകയും, പ്രതിപക്ഷം പ്രാദേശിക ഭാഷകളെ എതിർക്കുകയും ഉറുദുവിന് വേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
‘നിങ്ങൾ സമാജ്‌വാദികൾക്ക് ഇരട്ടത്താപ്പാണ്. നിങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് പബ്ലിക് സ്‌കൂളുകളിൽ അയയ്ക്കുന്നു, പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ആ ഗ്രാമത്തിലെ സ്കൂളിൽ പഠിക്കാൻ മറ്റുള്ളവരുടെ കുട്ടികളോട് ആവശ്യപ്പെടുന്നു,’ ആദിത്യനാഥ് പറഞ്ഞു.
ഉറുദുവിനെക്കുറിച്ചുള്ള ആദിത്യനാഥിന്റെ പരാമർശത്തെ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവ് ശിവ്‌പാൽ യാദവ് വിമർശിച്ചു. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഉറുദുവിൽ ഇത്ര വിഷമം? എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നതിനെക്കുറിച്ച് ഭരണഘടന പറയുന്നില്ലേ? എന്ന് തിരിച്ച് ശിവ്പാൽ ചോദിച്ചു.
Content Highlight: UP Legislators Can Now Speak in Awadhi, Bhojpuri, Bundelkhandi, Braj. Why Not Urdu, Asks Opposition