യു.പിയില്‍ വീണ്ടും 'ലൗ ജിഹാദ്' അജണ്ടയുമായി യോഗി ആദിത്യനാഥ്; ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘം
national news
യു.പിയില്‍ വീണ്ടും 'ലൗ ജിഹാദ്' അജണ്ടയുമായി യോഗി ആദിത്യനാഥ്; ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th September 2020, 2:08 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നതിനുവേണ്ടി ആദിത്യനാഥും കൂട്ടാളികളും വ്യാപകമായി പ്രചരിപ്പിച്ച ഒരു വിഷയമായിരുന്നു ‘ലൗ ജിഹാദ്’.  ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നീക്കമായിരുന്നു ഇത്.

ഇപ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രിയത്തില്‍ വീണ്ടും ‘ലൗ ജിഹാദ്’ അജണ്ട പ്രയോഗിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് യോഗി ആദിത്യ നാഥ്. കാണ്‍പൂരിലെ ഹിന്ദു-മുസ്‌ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലീസ് സംഘത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം യുവാക്കള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് കാണ്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.ഗൂഢാലോചനയിലെ പങ്കും വിദേശത്ത് നിന്ന് യുവാക്കള്‍ക്ക് ധനസഹായം ലഭിക്കുന്നുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്യുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

യു.പിയില്‍ ലൗ ജിഹാദ് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് നിരവധി വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

21 കാരിയായ യുവതി ഒരു മുസ്‌ലിം യുവാവിനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരുന്നു. അതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തതു. ഇത് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. ജൂലൈയിലാണ് അവര്‍ വീട് വിട്ടുപോകുന്നത്.

എന്നാല്‍ മാതാപിതാക്കള്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് യുവതി ആരോപണം ഉന്നയിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് കാണ്‍പൂരിലെ ”ലവ് ജിഹാദ് ഗൂഢാലോചനകള്‍ ” നടക്കുന്നുണ്ടെന്നും അത് നേരിടാന്‍ വി.എച്ച്.പിയും ബജ്രംഗ്ദളും ചേര്‍ന്ന് ഒരു തന്ത്രം ആവിഷ്‌കരിക്കുന്നുണ്ടെന്നും ആഗസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

”ലവ് ജിഹാദ്” ഇന്ത്യയ്ക്കെതിരായ അന്താരാഷ്ട്ര ഗൂ ഢാലോചനയാണെന്ന് 2014 ല്‍ ആദിത്യനാഥ് പറഞ്ഞിരുന്നു.

അധികാരത്തില്‍ വന്നയുടനെ ആദിത്യനാഥ് ”റോമിയോ വിരുദ്ധ സ്‌ക്വാഡുകള്‍” രൂപീകരിച്ചിരുന്നു. അവിവാഹിതരായ പങ്കാളികളെ പൊതു ഇടങ്ങളില്‍ രഹസ്യമായി ഇതിലൂടെ പിന്തുടര്‍ന്നിരുന്നു, പീന്നീട് വലിയ ജനരോഷം കാരണം ഇത് പിന്‍വലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: UP Forms Police Team To Probe ‘Love Jihad’ In The State