കൊവിഡ് 19 വ്യാപനത്തിനിടെ കോണ്‍ഗ്രസില്‍ പുറത്താക്കല്‍; രണ്ട് നേതാക്കളെ പുറത്താക്കിയത് ആറ് വര്‍ഷത്തേക്ക്, യു.പിയില്‍ അച്ചടക്ക നടപടി തുടരുന്നു
national news
കൊവിഡ് 19 വ്യാപനത്തിനിടെ കോണ്‍ഗ്രസില്‍ പുറത്താക്കല്‍; രണ്ട് നേതാക്കളെ പുറത്താക്കിയത് ആറ് വര്‍ഷത്തേക്ക്, യു.പിയില്‍ അച്ചടക്ക നടപടി തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th April 2020, 4:45 pm

ലഖ്‌നൗ: രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കൊറോണ വ്യാപനത്തിനെതിരായ നടപടികളില്‍ മുഴുകവേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അച്ചടക്ക നടപടികളുടെ തിരക്കിലാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് രണ്ട് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

കൊണാര്‍ക്ക് ദിക്ഷീത്, ഗൗരവ് ദീക്ഷിത് എന്നീ നേതാക്കളയാണ് പുറത്താക്കിയത്. ഇരു നേതാക്കളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാണ് നേതൃത്വം ആരോപിക്കുന്നത്. പാര്‍ട്ടിക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നേതാക്കള്‍ക്കും പാര്‍ട്ടിക്കുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ഈ നേതാക്കള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗം ശ്യാം കിഷോര്‍ ശുക്‌ള പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു സവര്‍ണ്ണ ജാതി വിരുദ്ധ നയങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കുന്നതെന്ന് പുറത്താക്കപ്പെട്ട ഇരു നേതാക്കളും ആരോപിച്ചിരുന്നു. ശോഷിത് സവര്‍ണ്ണ കോണ്‍ഗ്രസ് എന്ന പേരില്‍ ഇരു നേതാക്കളും ചേര്‍ന്നൊരു വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

ഇടതുപക്ഷ ആശയമുള്ള നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് അജയ് കുമാര്‍ ലല്ലു കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെ തകര്‍ക്കുകയാണെന്ന് വാട്‌സ്ആപ് ഗ്രൂപ്പിലൂടെ ഇവര്‍ ആരോപിച്ചിരുന്നു. നേരത്തെ നവംബറില്‍ പത്തോളം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് നടപടി സ്വീകരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ