|

ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; മുസ്‌ലിങ്ങളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജിൽ പ്രത്യേക വിഭാഗം വേണമെന്ന് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുസ്‌ലിങ്ങളെ ചികിത്സിക്കാന്‍ മെഡിക്കല്‍ കോളേജിൽ പ്രത്യേക വിഭാഗം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ. ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ആയ കേത്കി സിങിന്റേതാണ് ആവശ്യം. ഉത്തർപ്രദേശിലെ ബല്ലിയയിൽ നിർമിക്കാൻ പോകുന്ന മെഡിക്കൽ കോളേജിൽ മുസ്‌ലിങ്ങൾക്ക് പ്രത്യേക വിഭാഗം വേണമെന്നാണ് അവരുടെ ആവശ്യം.

ഹോളി , രാമനവമി, ദുർഗ്ഗാ പൂജ തുടങ്ങിയ ഹിന്ദു ഉത്സവങ്ങളിൽ മുസ്‌ലിങ്ങൾ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും ഹിന്ദുക്കളോടൊപ്പം ചികിത്സ ലഭിക്കുന്നതിലും അവർക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നും എം.എൽ.എ ആരോപിച്ചു.

‘ഹിന്ദുക്കൾക്ക് സുരക്ഷിതത്വം തോന്നുന്നതിനായി മെഡിക്കൽ കോളേജിൽ മുസ്‌ലിങ്ങൾക്കായി പ്രത്യേക വിഭാഗവും പ്രത്യേക കെട്ടിടവും സ്ഥാപിക്കണമെന്ന് ഞാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുന്നു. ഹിന്ദുക്കൾ സുരക്ഷിതരായി തുടരുന്നതിന് മെഡിക്കൽ കോളേജിൽ മുസ്‌ലിങ്ങൾക്ക് പ്രത്യേക വിഭാഗവും കെട്ടിടവും ഉണ്ടായിരിക്കണം. നമ്മുടെ ഭക്ഷണത്തിൽ അവർ തുപ്പില്ലെന്ന് എന്താണുറപ്പ്. എന്തായാലും ഇത്രയധികം പണം ചെലവഴിക്കുന്നതിനാൽ, അവർക്കായി ഒരു പ്രത്യേക കെട്ടിടവും വിഭാഗവും നിർമിക്കണമെന്ന് ഞാൻ മഹാരാജ് ജിയോട് (മുഖ്യമന്ത്രി യോഗി ആദിത്യനാഥ്) അഭ്യർത്ഥിക്കുന്നു,’ അവർ പറഞ്ഞു.

ബല്ലിയയിലെ മെഡിക്കൽ കോളേജിന് സ്വാതന്ത്ര്യസമര സേനാനി ചിട്ടു പാണ്ഡെയുടെ പേരാണ് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി ബല്ലിയ ജില്ലാ ജയിലിൽ നിന്ന് 14.05 ഏക്കർ സ്ഥലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് സൗജന്യമായി കൈമാറാൻ ഉത്തർപ്രദേശ് മന്ത്രിസഭ അടുത്തിടെ തീരുമാനിച്ചിരുന്നു.

തന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബി.ജെ.പി നേതാവ് മുസ്‌ലിങ്ങൾക്ക് അവരുടെ വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമേ ആശങ്കയുള്ളുവെന്നും അവർ ഹിന്ദുക്കളെ നിസാരരായാണ് കണ്ടിരുന്നതെന്നും ആരോപിച്ചു.

‘മുസ്‌ലിങ്ങൾക്ക് അവരുടെ വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമേ ആശങ്കയുള്ളു, നിങ്ങൾ അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ അസ്വസ്ഥരാകും. വർഷങ്ങളായി അവർ ഹിന്ദുക്കളെ നിസാരരായി കണക്കാക്കിയിരുന്നു. ഇപ്പോൾ ഞാൻ സത്യം പറഞ്ഞു, അത് അവരെ വേദനിപ്പിച്ചു. പക്ഷേ എനിക്ക് അത് പ്രശ്നമല്ല. ഞാൻ എന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു,’ അവർ പറഞ്ഞു.

ഹോളി ദിനത്തിൽ മുസ്‌ലിങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ഉപദേശിച്ച ബി.ജെ.പി നേതാവ് രഘുരാജ് സിങ്ങിനെ പിന്തുണച്ചുകൊണ്ട്, ഹോളി ദിനത്തിൽ മുസ്‌ലിങ്ങൾ ഹിജാബ് ധരിക്കണമെന്നും കേത്കി പറഞ്ഞു.

Content Highlight: UP: BJP MLA demands separate wing for Muslims in proposed medical college in Ballia

Latest Stories