| Tuesday, 7th March 2023, 1:25 pm

ബാലയോട് സംസാരിച്ചു, പുറത്ത് വരുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്ന് ഉണ്ണി മുകുന്ദന്‍; മകളെ ആശുപത്രിയിലെത്തിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ ബാല ആശുപത്രിയിലായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഉണ്ണി മുകുന്ദന്‍. ബാല പൂര്‍ണ ബോധവാനാണെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന മോശമായ വാര്‍ത്തകള്‍ സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍സയും ലഭ്യമാക്കുന്നുണ്ട്. പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന മോശമായിട്ടുള്ള വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നിലവില്‍ ഞാന്‍ ബാലയ്‌ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

നിര്‍മാതാവ് എം.എന്‍. ബാദുഷയും ഉണ്ണി മുകുന്ദനൊപ്പം ആശുപത്രിയിലുണ്ട്. മകളെ കാണാനുള്ള ആഗ്രഹം ബാല പ്രടിപ്പിച്ചുവെന്നും മകളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഉണ്ണി മുകുന്ദനും ഞാനും വിഷ്ണു മോഹനും സ്വരാജും വിപിനും ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു.

നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും,’ ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നേരത്തേയും ചികിത്സ തേടിയിരുന്നു. നിലവില്‍ ഐ.സി.യുവിലാണ് ബാല. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Content Highlight: Unni Mukundan said that the news circulating about the bala’s hospitalization is baseless

We use cookies to give you the best possible experience. Learn more