| Sunday, 4th August 2019, 12:42 pm

ഉന്നാവോ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉന്നാവോ ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ 17 ഇടങ്ങളഇല്‍ സി.ബി.ഐ റെയ്ഡ്. കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്.

‘ ലക്‌നൗ, ഉന്നാവോ, ബാന്ദ, ഫത്തേപൂര്‍ എന്നിങ്ങനെ നാലു ജില്ലകളില്‍ സി.ബി.ഐ പരിശോധന നടത്തുകയാണ്. പ്രതിയുടെ ചില ഇടങ്ങളിലും. അന്വേഷണം പുരോഗമിക്കുകയാണ്.’ സി.ബി.ഐ പ്രസ്താവനയില്‍ അറിയിച്ചു.

ഉന്നാവോ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിലാക്കിയ വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സെന്‍ഗാറാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സിതാപൂര്‍ ജയിലിലെത്തി കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്തിരുന്നു. വിസിറ്റേഴ്‌സ് റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ച ട്രെക്കിന്റെ ഉടമയേയും ക്ലീനറേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വായ്പ മുടങ്ങിയതിനാല്‍ ഫിനാന്‍സ് കമ്പനി കൊണ്ടുപോകുമെന്ന് ഭയന്നാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് പുരട്ടിയതെന്നും ട്രക്ക് ഉടമ പറഞ്ഞിരുന്നു.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് അപകടത്തിനുശേഷം ഡ്രൈവര്‍ തന്നോട് പറഞ്ഞത്. കുല്‍ദീപ് സെന്‍ഗാറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തേയോ പരിചയമില്ല. അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അന്വേഷണ സംഘത്തെ സി.ബി.ഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലെത്തും. യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായിമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

We use cookies to give you the best possible experience. Learn more