| Tuesday, 7th January 2020, 11:32 am

ജെ.എന്‍.യു ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജെ.എന്‍.യുവിലെ പ്രോക്ടറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജെ.എന്‍.യുവിലെ പ്രോക്ടറും. ഫ്രണ്ട്‌സ് ഓഫ് ആര്‍.എസ്.എസ് എന്ന ഗ്രൂപ്പിലാണ് ജെ.എന്‍.യു പ്രോക്ടര്‍ ധനജ്ഞയ് സിങ് അംഗമായത്. എന്നാല്‍ ഗ്രൂപ്പിലെ ചര്‍ച്ചകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും ഗ്രൂപ്പ് വിട്ടെന്നും ഇദ്ദേഹം പറഞ്ഞു.

ജെ.എന്‍.യു അക്രമത്തിന് പിന്നിലുള്ളവര്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എ.ബി.വി.പിയുടെ ഓഫീസ് ചുമതലയുള്ള എട്ട് പേരാണ് ഉണ്ടായിരുന്നത്.

ജെ.എന്‍.യു പ്രോക്ടര്‍, ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രണ്ട് അധ്യാപകര്‍, രണ്ട് പി.എച്ച്.ഡി ഗവേഷകര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലായിട്ടാണ് ജെ.എന്‍.യുവിലെ അക്രമം ആഹ്വാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കോളേജില്‍ അക്രമം നടക്കുന്ന സമയത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചെറിയ ചില സന്ദേശങ്ങളും ചിത്രങ്ങളും എത്തിയിരുന്നു. മുഖം മൂടി ധരിച്ച സംഘം ഹോസ്റ്റല്‍ മുറികളില്‍ കയറുന്നതും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ വന്നിരുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അക്രമത്തിന് ശേഷവും മുന്‍പും ഗ്രൂപ്പ് ആക്ടീവായിരുന്നു. അതേസമയം ഇത്തരമൊരു ഗ്രൂപ്പില്‍ താന്‍ അംഗമായിരുന്നെന്നും എന്നാല്‍ ഗ്രൂപ്പില്‍ നടന്ന സംഭാഷണങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

”ഞാന്‍ ഗ്രൂപ്പ് അംഗമായിരുന്നു. എന്നാല്‍ ഞാന്‍ ആ ഗ്രൂപ്പ് വിട്ടു. സമാധാനം പുനസ്ഥാപിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. എന്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ ഞാന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല”, എന്നാണ് 2004ല്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തികൂടിയായ ഇദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷനിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ‘യൂണിറ്റി എഗൈയിന്‍സ്റ്റ് ലെഫ്റ്റ്’ എന്ന ഗ്രൂപ്പില്‍ എട്ട് പേര്‍ എ.ബി.വി.പിയുടെ ഓഫീസ് സഹായികളാണ് ഉണ്ടായിരുന്നത്. വിജയ് കുമാര്‍, വിഭാഗ് സന്‍യോജ് എന്നിവര്‍ ജെ.എന്‍.യുവിലെ എ.ബി.വി.പി യൂണിറ്റ് അംഗങ്ങളാണ്. ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങളെ ഗ്രൂപ്പില്‍ മറ്റാരോ ആഡ് ചെയ്തതാണെന്നും ഇത്തമൊരു ചര്‍ച്ചയെ കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടേ ഇല്ലെന്നുമാണ് ഇവര്‍ പ്രതികരിച്ചത്.

2019 ല്‍ ജെ.എന്‍.യു.എസ്.യു തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും നിലവില്‍ ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ അംഗവുമായ മനീഷ് ജന്‍ഗിദും ഗ്രൂപ്പില്‍ അംഗമാണ്. എ.ബി.വി.പിയുടെ ദല്‍ഹി ഗേള്‍സ് കോര്‍ഡിനേറ്റര്‍, സ്റ്റുഡന്റ് ബോഡി ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി എന്നിവരും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more