| Monday, 3rd October 2022, 8:13 am

ബിഷപ് കാര്‍ലോസ് ബേലോക്കെതിരായ ലൈംഗിക പീഡനാരോപണം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് യു.എന്നും അതിജീവിതരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച, നൊബേല്‍ പുരസ്‌കാര ജേതാവും കത്തോലിക്കാ സഭാ വൈദികനുമായ ബിഷപ് കാര്‍ലോസ് ബേലോക്കെതിരെ (Bishop Carlos Belo) സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി അതിജീവിതരുടെ സംഘടനയും ഐക്യരാഷ്ട്രസഭയും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബേലോയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് ആര്‍ക്കെല്ലാം, എപ്പോഴെല്ലാം എന്തെല്ലാം അറിയാമായിരുന്നു, എന്നറിയാന്‍ മൂന്ന് ഭൂഖണ്ഡങ്ങളിലെ കത്തോലിക്കാ സഭാ ആര്‍ക്കൈവുകളിന്മേല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നാണ് മാര്‍പ്പാപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കാര്‍ലോസ് ബേലോക്കെതിരെ 2020ല്‍ തന്നെ രഹസ്യമായി അച്ചടക്ക നടപടിയെടുത്തിരുന്നതായി കഴിഞ്ഞയാഴ്ചയായിരുന്നു വത്തിക്കാന്‍ വെളിപ്പെടുത്തിയത്. ലൈംഗികാതിക്രമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്റെ ഓഫീസായിരുന്നു വിഷയം പുറത്തുവിട്ടത്.

1996ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ബേലോക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയ കാര്യമാണ് വത്തിക്കാന്‍ ഒടുവില്‍ തുറന്ന് സമ്മതിച്ചത്. കാര്‍ലോസ് ബേലോക്കെതിരായ ലൈംഗിക പീഡന പരാതികളുടെ റിപ്പോര്‍ട്ടുകള്‍ വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തിലായിരുന്നു വത്തിക്കാന്റെ തുറന്നുപറച്ചില്‍.

വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയായിരുന്നു (Matteo Bruni) ഇക്കാര്യം പുറത്തുവിട്ടത്. 2019ല്‍ ബേലോക്കെതിരെ വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചിരുന്നെന്നും മാറ്റിയോ ബ്രൂണി പറഞ്ഞു.

1980 മുതല്‍ 2000 വരെയുള്ള ഇരുപത് വര്‍ഷങ്ങളില്‍ കിഴക്കന്‍ ടിമോറിലെ (Timor) കൗമാരക്കാരായ ആണ്‍കുട്ടികളെ കാര്‍ലോസ് ബേലോ പീഡിപ്പിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സഭയുടെ നടപടി.

”അന്വേഷണത്തിലൂടെ കണ്ടെത്തിയ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ബിഷപ് കാര്‍ലോസ് ബേലോക്ക് മേല്‍ 2020 സെപ്റ്റംബറില്‍ വത്തിക്കാന്‍ ചില അച്ചടക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ഇതില്‍ അദ്ദേഹത്തിനും അദ്ദേഹം കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു, പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സമ്പര്‍ക്കവും അഭിമുഖങ്ങളും ഈസ്റ്റ് ടിമോറുമായി ബന്ധപ്പെടുന്നതും നിരോധിച്ചിരുന്നു,” മാറ്റിയോ ബ്രൂണി പറഞ്ഞു.

ഈ അച്ചടക്ക നടപടികള്‍ 2021ല്‍ വീണ്ടും പരിഷ്‌കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതായും ബ്രൂണി വ്യക്തമാക്കിയിരുന്നു.

1980 മുതല്‍ 2000 വരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബേലോ പീഡിപ്പിച്ചിരുന്നെന്ന ആരോപണത്തില്‍ ഡച്ച് വാരികയായ ഡി ഗ്രോനെ ആംസ്റ്റര്‍ഡാമര്‍ (De Groene Amsterdammer) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു നേരത്തെ തന്നെ ഇയാള്‍ക്കെതിരെ നടപടിയെടുത്ത വിവരം വെളിപ്പെടുത്തിക്കൊണ്ട് വത്തിക്കാന്റെ പ്രസ്താവനയും പുറത്തുവന്നിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബേലോക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യു.എന്നും അതിജീവിതരെ സഹായിക്കുന്ന അഡ്വക്കസി ഗ്രൂപ്പുകളും രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ബിഷപ് ബേലോ തന്നെ ബലാത്സംഗം ചെയ്തിരുന്നതായും ഇത് പുറത്ത് പറയാതിരിക്കാന്‍ തനിക്ക് പണം ഓഫര്‍ ചെയ്തിരുന്നതായും അന്ന് ഇരയാക്കപ്പെട്ട, 45കാരന്‍ വെളിപ്പെടുത്തിയതായി ഡി ഗ്രോനെ ആംസ്റ്റര്‍ഡാമറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബേലോയില്‍ നിന്നുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട 20ഓളം പേരുമായി തങ്ങള്‍ സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു ബേലോക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. നേരത്തെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇയാള്‍ 2002ല്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.

നിലവില്‍ ഇയാള്‍ പോര്‍ചുഗലിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: United Nations and abuse survivor groups seek Vatican investigation on Bishop Carlos Belo

We use cookies to give you the best possible experience. Learn more