| Wednesday, 7th December 2022, 8:23 pm

'പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗവര്‍ണര്‍ ചാന്‍സലര്‍ ആകാന്‍ പാടില്ല'; നിഷേധിക്കാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2007ലെ പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗവര്‍ണര്‍ ചാന്‍സലര്‍ ആകാന്‍ പാടില്ല എന്നത് ശരിയാണോ എന്ന വി.ശിവദാസന്‍ എം.പിയുടെ ചോദ്യം നിഷേധിക്കാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

പുഞ്ചി കമ്മീഷന്‍ വ്യത്യസ്ത വിഷയങ്ങളിലായി നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന മറുപടി മാത്രമാണ് മന്ത്രാലയം മന്ത്രാലയം നൽകിയത്.

ചാന്‍സലര്‍ വിഷയത്തില്‍ കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് ഡോ. വി. ശിവദാസന്‍ എം.പി കേന്ദ്രത്തോട് ഇതുസംബന്ധിച്ച ചോദ്യമുന്നയിച്ചത്.

വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി ഇല്ലാത്ത സര്‍വകലാശാലകളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ട ഡോ.വി. ശിവദാസന്‍ എം.പിയുടെ ചോദ്യത്തിന് ആ വിവരങ്ങള്‍ യു.ജി.സി സൂക്ഷിക്കുന്നില്ല എന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.

വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ യു.ജി.സി പ്രതിനിധി ഇല്ലാത്ത യൂണിവേഴ്‌സിറ്റികളുടെ കണക്കുകള്‍ തങ്ങള്‍ സൂക്ഷിക്കുന്നില്ല എന്നും അത്തരത്തില്‍ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംബന്ധിച്ച കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ നൂറുകണക്കിന് സര്‍വകലാശാലകളില്‍ യു.ജി.സി പ്രതിനിധി ഇല്ലാതെയാണ് വൈസ് ചാന്‍സലര്‍ നിയമനം നടക്കുന്നത്. ഇത് ഔദ്യോഗികമായി സമ്മതിക്കാനുള്ള വിമുഖതയാണ് അത്തരം വിവരങ്ങള്‍ സൂക്ഷിക്കുന്നേയില്ല എന്ന മറുപടി നല്‍കി ഒളിച്ചോടാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് ഡോ. വി. ശിവദാസന്‍ എം.പിയുടെ പ്രതികരണം.

എന്താണ് പുഞ്ചി കമ്മീഷന്‍

2007 ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ പുഞ്ചി കമ്മീഷനെ നിയമിച്ചത്. സുപ്രിം ാേകോടതി മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്‍ പുഞ്ചി ചെയര്‍മാനായ നാലംഗ കമ്മീഷനായിരുന്നു പുഞ്ചി കമ്മീഷന്‍.

പിന്നീട് ഒരാള്‍ കൂടി കമ്മീഷനൊപ്പം ചേര്‍ന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം. പുഞ്ചി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ചാന്‍സലര്‍ ആകാന്‍ പാടില്ല എന്ന് കണ്ടത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ മറ്റ് വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

Content Highlight: Union Ministry of Education did not deny V. Sivadasan MP’s question that according to the Punchi Commission report, the Governor should not be the Chancellor

We use cookies to give you the best possible experience. Learn more