തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ 2025 കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റില്‍ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വന്‍കിട പദ്ധതികള്‍ ഒന്നും തന്നെയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
’25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാല്‍, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല,’ മുഖ്യമന്ത്രി
വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവിലയില്ല. റബ്ബര്‍-നെല്ല്-നാളികേര കൃഷികള്‍ക്ക് പരിഗണനയില്ല. അവയ്ക്കായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരമില്ല. റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി കേന്ദ്ര പൊതുബജറ്റ് മാറിയെന്നും അങ്ങേയറ്റം നിരാശാജനകമാണിത്, ദൗര്‍ഭാഗ്യകരമാണിതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്.
എന്നാല്‍, തെരഞ്ഞടുപ്പ് എവിടെവിടെ എന്നുനോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കോ കര്‍ഷക-കര്‍ഷകത്തൊഴിലാളി മേഖലകള്‍ക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാര്‍ഷിക-വ്യവസായ രംഗങ്ങള്‍ക്കുവേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാര്‍ഷിക മേഖലയിലെ നാനാതരം സബ്സിഡികള്‍ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കാശ്വാസകരമായിരുന്നു. അതിനുപോലും അര്‍ഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനം. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്ന നടപടികള്‍ ആയിരുന്നെന്നും എന്നാല്‍ നിരാശയാണ് ഫലമെന്നും സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2025-26 ബജറ്റ് പ്രഖ്യാപനത്തില്‍ ബീഹാറാണ് നേട്ടം കൊയ്തത്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കം ബീഹാറില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കേന്ദ്രീകരിച്ചുള്ളതാണെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.
Content Highlight: Union Budget 2025; The Chief Minister said that balanced development is being sabotaged