201, 201, 214 ഹാട്രിക് വിജയം; ഒരുത്തനും തൊടാനാകാത്ത ഉയരത്തില്‍; ഭാവി കാത്തുസൂക്ഷിക്കുന്ന ഫോര്‍മുലകള്‍
Sports News
201, 201, 214 ഹാട്രിക് വിജയം; ഒരുത്തനും തൊടാനാകാത്ത ഉയരത്തില്‍; ഭാവി കാത്തുസൂക്ഷിക്കുന്ന ഫോര്‍മുലകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 8:41 pm

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ ജയം. മംഗൗങ് ഓവലില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ 214 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കുട്ടിക്കിവികള്‍ 81ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരമാണ് ഇന്ത്യ 200+ മാര്‍ജിനില്‍ വിജയിക്കുന്നത്. നേരത്തെ അയര്‍ലന്‍ഡിനെതിരെയും യു.എസ്.എക്കെതിരെയും 201 റണ്‍സിന്റെ മാര്‍ജിനില്‍ ഇന്ത്യ വിജയിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സ് നേടി. സെഞ്ച്വറി പൂര്‍ത്തിയാക്കി മുഷീര്‍ ഖാനാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

126 പന്തില്‍ 13 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയില്‍ 131 റണ്‍സാണ് താരം നേടിയത്.

ഇതിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ആദര്‍ശ് സിങ്ങിന്റെയും ക്യാപ്റ്റന്‍ ഉദയ് ശരണിന്റെയും ഇന്നിങ്‌സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി. ആദര്‍ശ് 58 പന്തില്‍ 52 റണ്‍സടിച്ചപ്പോള്‍ 57 പന്തില്‍ 34 റണ്‍സാണ് ഉദയ് ശരണ്‍ നേടിയത്.

ന്യൂസിലാന്‍ഡിനായി മേസണ്‍ ക്ലാര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. സാക് അലന്‍ ജെയിംസ് കമ്മിങ്, റയാന്‍ സൗര്‍ഗസ്, എഡ്വാര്‍ഡ് വോര്‍ട്ടര്‍ ഷ്രൂഡ്ലെര്‍, ഒലിവര്‍ തേവാട്ടിയ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കയറും മുമ്പ് തന്നെ രണ്ട് മുന്‍ നിര വിക്കറ്റുകള്‍ ന്യൂസിലാന്‍ഡിന് നഷ്ടമായി. ടീം സ്‌കോര്‍ 25 കടക്കും മുമ്പ് തന്നെ മറ്റ് രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ ന്യൂസിലാന്‍ഡിന്റെ മുനയൊടിഞ്ഞു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ന്യൂസിലാന്‍ഡിനെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കി. 38 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഓസ്‌കാര്‍ തോമസ് ജാക്‌സണാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി സൗമി കുമാര്‍ പാണ്ഡേ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജ് ലിംബാനിയും മുഷീര്‍ ഖാനും രണ്ട് വിക്കറ്റും നേടി. അര്‍ഷിന്‍ കുല്‍ക്കര്‍മിയും നമന്‍ തിവാരിയുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മംഗൗങ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ നേപ്പാളാണ് എതിരാളികള്‍.

 

Content highlight: Under 19 World Cup: India defeated New Zealand