Advertisement
national news
വായ്പ്പ തിരിച്ചടക്കാനായില്ല; തെലങ്കാനയിൽ കർഷകൻ ബാങ്കിന് മുന്നിൽ ജീവനൊടുക്കി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 19, 02:35 am
Sunday, 19th January 2025, 8:05 am

ഹൈദരാബാദ്: തെലങ്കാനയിൽ വായ്പ്പ തിരിച്ചടക്കാനാകാതെ കർഷകൻ ബാങ്കിന് മുന്നിൽ ജീവനൊടുക്കി. തെലങ്കാനയിലെ അദിലാബാദിലെ സ്വകാര്യ ബാങ്ക് വളപ്പിൽ വെച്ച് ശനിയാഴ്ച കർഷകൻ കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ മർദിച്ചതിനെ തുടർന്നാണ് കർഷകന്റെ കടുത്ത നടപടി.

ബേല മണ്ഡലത്തിലെ സെയ്ദുപൂർ ഗ്രാമത്തിൽ നിന്നുള്ള ജാദവ് നഗോറാവു (48) ആണ് മരണപ്പെട്ടത്. പട്ടണത്തിലെ ഒരു ഐ.സി.ഐ.സി.ഐ ബാങ്ക് ശാഖയിലെത്തിയ കർഷകൻ കയ്യിൽ കരുതിയ കീടനാശിനി ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് കുടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

3 .5 ലക്ഷം രൂപയാണ് നഗോറാവു തിരിച്ചടക്കേണ്ടിയിരുന്നത്. ആത്മഹത്യക്ക് ശ്രമിച്ച ഉടൻ തന്നെ ഇദ്ദേഹത്തെ അദിലാബാദിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മൂന്ന് വർഷം മുമ്പ് നാഗോറാവു തൻ്റെ 5 ഏക്കർ പണയം വെച്ച് 3.50 ലക്ഷം രൂപ വ്യക്തിഗത വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം രണ്ട് ഗഡുക്കളായ 25,000 രൂപ വീതം നൽകുന്നതിൽ അദ്ദേഹം കാലതാമസം വരുത്തി. വായ്പ തിരിച്ചടവ് വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ വീട്ടിൽ എത്തുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു.

കർഷകൻ്റെ ആത്മഹത്യയിൽ പ്രതിപക്ഷമായ ബി.ആർ.എസ് വർക്കിങ് പ്രസിഡൻ്റ് കെ. ടി. രാമറാവു അഗാധമായ വേദന രേഖപ്പെടുത്തി. കോൺഗ്രസ് സർക്കാരിൻ്റെ നടപ്പാക്കാത്ത വാഗ്‌ദാനങ്ങൾ , പ്രത്യേകിച്ച് കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിലെ പരാജയം കാരണം കർഷകൻ അനുഭവിച്ച മാനസിക സംഘർഷം ഈ സംഭവം എടുത്തുകാണിക്കുന്നതായി കെ.ടി.ആർ പറഞ്ഞു.

എല്ലാ കർഷകരുടെയും രണ്ട് ലക്ഷം രൂപ വായ്പ എഴുതിത്തള്ളുമെന്ന വാഗ്‌ദാനമാണ് മുഖ്യമന്ത്രി ലംഘിച്ചതെന്നും നഗോറാവുവിൻ്റെ മരണത്തിന് മുഖ്യമന്ത്രിയും കാരണമാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇത് ആത്മഹത്യയല്ല, രേവന്തിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ കൊലപാതകമാണ്. തെലങ്കാനയിലെ കർഷകർ ഇതിനെ അങ്ങനെയാണ് കാണുന്നത്,’ കെ.ടി.ആർ പറഞ്ഞു.

Content Highlight:  Unable to repay loan, farmer ends life in bank in Telangana