| Thursday, 22nd October 2020, 9:21 am

എല്‍.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടെന്ന് ഐക്യരാഷ്ട്രസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. എല്‍.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ നിലപാട് ഉപകരിക്കുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

‘വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ മാതൃകയാണിത്. എല്‍.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പോപിന്റെ പ്രഖ്യാപനം വളരെയധികം സഹായിക്കും. സ്വാഗതാര്‍ഹമായ നിലപാടാണിത്,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്‍.ജി.ബി.ടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ വിഷയത്തില്‍ ആദ്യമായാണ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പ എല്‍.ജി.ബി.ടി വ്യക്തികളുടെ വിഷയത്തില്‍ പരസ്യ നിലപാടെടുക്കുന്നത് ആദ്യമായാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജെയിംസ് മാര്‍ട്ടിനും പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2013ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെക്കൂടി പരിഗണിച്ചുള്ള അഭിപ്രായ പ്രകടനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവന്നത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ കുടുംബ ബന്ധത്തിനുള്ള അവകാശങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ നിലപാട് സ്വീകരിച്ചിരുന്നില്ല.

മാര്‍പാപ്പയായി തെരഞ്ഞെടുത്തതിന് പിന്നാലെ ഗേയായ വ്യക്തി പുരോഹിതനാകുന്നതിനോടുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ഇതെല്ലാം വിധിക്കാന്‍ താന്‍ ആരാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സെപ്തംബറില്‍ എല്‍.ജി.ബി.ടി കുട്ടികളുടെ രക്ഷിതാക്കളോട് നിങ്ങളുടെ മക്കള്‍ എങ്ങിനെയാണോ അതുപോലെ ദൈവം അവരെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാത്തോലിക്ക സഭ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് പരമ്പരാഗതമായി സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യ നിലപാട് സ്വീകരിച്ചത് വിപ്ലവകരമായ മാറ്റമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: UN welcomes LGBT comment by Pope Francis

We use cookies to give you the best possible experience. Learn more