| Wednesday, 3rd April 2024, 4:38 pm

ഇസ്രഈലിന്റെ കുബുദ്ധി; സെന്‍ട്രല്‍ കിച്ചണ്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതില്‍ യു.എന്‍ റിപ്പോട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് യു.എന്‍ റിപ്പോട്ടര്‍. ഫലസ്തീനികളെ ആജീവനാന്തം പട്ടിണിയിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജീവനക്കാരെ ഇസ്രഈല്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോട്ടര്‍ പറഞ്ഞു.

ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്താല്‍ ഫലസ്തീനിലേക്കുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നിലക്കും. ഈ കുബുദ്ധിയാണ് ഇസ്രഈല്‍ വ്യോമാക്രമണത്തിന് പിന്നിലെ കാരണമെന്നും യു.എന്നിന്റെ സ്പെഷല്‍ റിപ്പോട്ടര്‍ ചൂണ്ടിക്കാട്ടി.

‘ഇസ്രഈലിന് പാശ്ചാത്യ രാജ്യങ്ങളെ അറിയാം, ചില അറബ് രാജ്യങ്ങള്‍ ഫലസ്തീനികള്‍ക്കുവേണ്ടി ചെറുവിരലനക്കില്ല,’ എന്നും ഫ്രാന്‍സെസ്‌ക കൂട്ടിച്ചേര്‍ത്തു. ഇസ്രഈല്‍ സൈന്യം മനഃപൂര്‍വം നടത്തിയ ആക്രമണമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് റിപ്പോട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രഈല്‍ സൈന്യം ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലെങ്കിലും ഇസ്രഈലിനെ ഉപരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രഈല്‍ ശിക്ഷ അനുഭവിക്കാതെ മുന്നോട്ട് പോകുകയാണെന്നും ഫ്രാന്‍സെസ്‌ക വ്യക്തമാക്കി.

ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ക്ക് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഓസ്ട്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരായിരുന്നു ഇവര്‍.

ഗസയിലേക്ക് എത്തിയ 100 ടണ്‍ ഭക്ഷ്യസഹായം ഇറക്കിയതിന് ശേഷം ദേര്‍ അല്‍ബലാഹിലെ വെയര്‍ഹൗസിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

Content Highlight: UN reporter reacts to the killing of World Central kitchen staff in Israeli air strikes

We use cookies to give you the best possible experience. Learn more