| Friday, 29th March 2024, 1:00 pm

'പൗരാവകാശം സംരക്ഷിക്കപ്പെടണം'; കെജ്‌രിവാളിന്റെ അറസ്റ്റിലും കോണ്‍ഗ്രസിന്റെ ആക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരിച്ച് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും കോണ്‍ഗ്രസിന്റെ ആക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും പ്രതികരണവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ്. കെജ്‌രിവാളിന്റെ അറസ്റ്റില്‍ അമേരിക്കയും ജര്‍മനിയും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയതിന് പിന്നെലെയാണ് യു.എന്നിന്റെ പ്രതികരണം.

പൗരാവകാശവും രാഷ്ട്രീയ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എന്നിന്റെ പ്രതികരണത്തോടെ ഈ വിഷയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് വിലയിരുത്താം. അതേസമയം അമേരിക്കയുടെയും ജര്‍മനിയുടെയും പ്രതികരണകള്‍ക്കെതിരെ ഇന്ത്യ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും പ്രതികരണങ്ങള്‍ എല്ലാം അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിക്കുന്ന വിദേശ രാജ്യം ജര്‍മനിയായിരുന്നു. ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതില്‍ ജര്‍മനിയോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

‘ആരോപണങ്ങല്‍ നേരിടുന്ന ഏതൊരാളെപ്പോലെയും നീതിയുക്തവും നിക്ഷ്പക്ഷവുമായ വിചാരണക്കുള്ള അവകാശം അരവിന്ദ് കെജ്‌രിവാളിനുണ്ട്. എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിന് കഴിയണം. അതിന് തടസങ്ങളുണ്ടാകരുത്. നിരപരാധിത്വം തെളിയിക്കാനുള്ള സാധ്യത നിയമവാഴ്ചയുടെ അടിസ്ഥാനമാണ്,’ എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പറഞ്ഞിരുന്നു.

Content Highlight: UN reacts to Kejriwal’s arrest and freezing of Congress accounts

We use cookies to give you the best possible experience. Learn more