| Friday, 26th July 2024, 6:41 pm

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ സമിതി. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ഉള്‍പ്പെടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനത്തെ ചെറുക്കാന്‍ സമഗ്രമായ നിയമനിര്‍മാണം വേണമെന്ന് സമിതി പറഞ്ഞു.

വിവേചനത്തെ ചെറുക്കുന്നതില്‍ ഇന്ത്യയെ അഭിനന്ദിക്കുമ്പോഴും രാജ്യത്തെ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പട്ടികജാതി-പട്ടികവര്‍ഗം, എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളുടെ ജീവിത സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി. രാജ്യങ്ങളെ സംബന്ധിക്കുന്ന സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉടമ്പടി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ശുപാര്‍ശകളും സമിതി ചര്‍ച്ച ചെയ്തു.

പ്രസ്തുത ഉടമ്പടി ഒരു ബഹുമുഖ ഉടമ്പടിയായിരിക്കും. അത് വ്യക്തികളുടെ സിവില്‍, രാഷ്ട്രീയ അവകാശങ്ങളെ മാനിക്കുമെന്നുള്ള രാജ്യങ്ങളുടെ ഉറപ്പിനെ കേന്ദ്രീകരിച്ചിരിക്കുമെന്നും സമിതി വ്യക്തമാക്കി. ക്രൊയേഷ്യ, ഹോണ്ടുറാസ്, ഇന്ത്യ, മാലിദ്വീപ്, മാള്‍ട്ട, സുരിനാം, സിറിയന്‍ അറബ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വിശദമായ പഠനം നടത്തിയ ശേഷമാണ് സമിതിയുടെ വിലയിരുത്തല്‍.

വിവേചനങ്ങള്‍ തടയുന്നതിനായി സമഗ്ര നിയമനിര്‍മാണം, പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തല്‍, സിവില്‍ ഉദ്യോഗസ്ഥര്‍, നിയമപാലകര്‍, ജുഡീഷ്യറി, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ക്ക് വൈവിധ്യമായ പരിശീലനവും പ്രോത്സാഹനവും ബഹുമാനവും നല്‍കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ഇന്ത്യക്ക് മുമ്പാകെ മനുഷ്യാവകാശ സമിതി വെച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക അധികാര നിയമത്തിലെ ചില വ്യവസ്ഥകളും മറ്റു തീവ്രവാദ വിരുദ്ധ നിയമനിര്‍മാണങ്ങളും ഉടമ്പടിക്ക് അനുസൃതമല്ലെന്നും സമിതി ചൂണ്ടിക്കാട്ടി. പൊതു ക്രമസമാധാന പരിപാലനത്തിനായി തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനും സൈനിക ഉദ്യോഗസ്ഥര്‍ക്ക് വ്യാപകമായി നിയമം അധികാരം നല്‍കുകയാണെന്നും സമിതി പറഞ്ഞു. മണിപ്പൂര്‍, ജമ്മു കശ്മീര്‍, അസം തുടങ്ങിയ ജില്ലകളില്‍ ഈ നിയമം നടപ്പിലാക്കുന്നതിലാണ് സമിതി പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.

അതേസമയം തൊഴില്‍ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലും യു.എന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തിരമായി മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കണമെന്നാണ് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: UN Human Rights Committee expresses concern over attacks on minorities in India

We use cookies to give you the best possible experience. Learn more